ന്യൂഡൽഹി: ബാങ്കുകളിൽ നേരിട്ടെത്തി പഴയ നോട്ടുകൾ മാറുന്നവരുടെ വിരലിൽ മഷി പുരട്ടാൻ ആലോചിക്കുന്നു. ഒരാൾ തന്നെ ഒന്നിലധികം പ്രാവശ്യം കൗണ്ടറുകളിലെത്തി പണം മാറ്റിയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനേത്തുടർന്നാണിത്. കളളപ്പണമാഫിയ ഇത്തരക്കാരെ ഉപയോഗിച്ച് പണം മാറ്റിയെടുക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യസെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു.
50,000 രൂപയ്ക്കു മുകളിൽ നിക്ഷേപമുളള ജൻധൻ അക്കൗണ്ടുകൾ നിരീക്ഷിക്കാനും കേന്ദ്രം തീരുമാനമായിട്ടുണ്ട്. പാവപ്പെട്ടവർക്കായി ആരംഭിച്ച ജൻധൻ അക്കൗണ്ടുകൾ വഴിയും കളളപ്പണം മാറിയെടുക്കുന്നതായി വിവരം ലഭിച്ചതിനേത്തുടർന്നാണിത്.
പുതുതായിറങ്ങിയ 2000 രൂപ നോട്ടുകളിൽ നിറമിളകുന്നു എന്ന ആക്ഷേപം തളളിക്കളഞ്ഞ അദ്ദേഹം, നേരത്തേ മുതൽ നിലവിലുളള 100 രൂപാ നോട്ടുകളിൽപ്പോലും ഇത്തരത്തിൽ ചെറിയ അളവിൽ നിറമിളകുമെന്നും, നനഞ്ഞ നോട്ടിൽ പഞ്ഞി ഉപയോഗിച്ചു തുടച്ചാൽ അതു വ്യക്തമാകുന്നതാണെന്നും അറിയിച്ചു. നോട്ട് പ്രിന്റ് ചെയ്യാനുപയോഗിക്കുന്ന മഷിയുടെ പ്രത്യേകതയാണിത്. പൂർണ്ണമായും നിറം ഇളകിവരാത്ത നോട്ടാണതെങ്കിൽ അത് വ്യാജ കറൻസിയാകാനുളള സാദ്ധ്യത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.