ന്യൂഡൽഹി: ഭാരതവുമായി ഇസ്രയേലിനുളള സൗഹൃദം ദിനം പ്രതി കൂടുതൽ ദൃഢമായിക്കൊണ്ടിരിക്കുകയാണെന്ന് ഇസ്രയേൽ പ്രസിഡന്റ് റിയുവെൻ റിവ്ലിൻ. എട്ടു ദിവസത്തെ ഭാരതസന്ദർശനത്തിനായി ഡൽഹിയിലെത്തിയതായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഇതാദ്യമാണ് ഒരു ഇസ്രയേലി പ്രസിഡന്റ് ഭാരതം സന്ദർശിക്കുന്നത്.
ഭാരതവുമായി വളർന്നുവരുന്ന ഊഷ്മളസൗഹൃദത്തേക്കുറിച്ചു വാചാലനായ റിയുവെൻ, ഭാരതവും ഇസ്രയേലുമായുളള പൂർണ്ണ നയതന്ത്ര ബന്ധത്തിന്റെ 25ആം വാർഷികം അടുത്ത വർഷത്തോടെ ആഘോഷിക്കാനുളള തയ്യാറെടുപ്പിലാണെന്നും അറിയിച്ചു.
തീവ്രവാദത്തിനെതിരായുളള ഭാരതത്തിന്റെ പോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം, ജനാധിപത്യമൂല്യങ്ങൾ സംരക്ഷിയ്ക്കുന്നതിൽ ഭാരതം പോലെയുളള ഒരു രാഷ്ട്രത്തോടു ചേർന്നു പ്രവർത്തിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും വ്യക്തമാക്കി.
തീവ്രവാദം തീവ്രവാദം മാത്രമാണ്. അത് ആരൊക്കെ നടപ്പിലാക്കിയാലും, ആരൊക്കെ അതിന്റെ ഇരയായി മാറിയാലും. അദ്ദേഹം പറഞ്ഞു. ഇത്തരം ദുഷ്ടശക്തികളോട് പോരാടുകയെന്ന ദൗത്യം തങ്ങൾ നിറവേറ്റുക തന്നെ ചെയ്യും. ഭാരതത്തിന് ഏറ്റവുമധികം പ്രതിരോധസാമഗ്രികൾ നൽകുന്ന രാഷ്ട്രം കൂടിയാണ് ഇസ്രയേൽ. തീവ്രവാദം തുടച്ചു മാറ്റുന്ന നിരവധി പ്രവർത്തനങ്ങളിൽ ഇസ്രയേൽ ഭാരതവുമായി സഹകരിക്കുന്നുമുണ്ട്.
ഇത് കേവലം രണ്ടു രാഷ്ട്രത്തലവന്മാർ തമ്മിലോ, സർക്കാരുകൾ തമ്മിലോ ഉളള സൗഹൃദമല്ല, മറിച്ച് വിദ്യാഭ്യാസം, വാണിജ്യം തുടങ്ങിയ മേഖലകളിൽ ഇരു രാഷ്ട്രങ്ങളിലെയും ജനങ്ങൾ തമ്മിലുളള സൗഹൃദം കൂടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ ഇസ്രയേലിൽ പഠനം നടത്തുന്നുണ്ട്. ഇന്ത്യയും ഇസ്രയേലുമായുളള അക്കാദമിക പങ്കാളിത്തം കൂടുതൽ വളർച്ച നേടേണ്ടതുണ്ടെന്നും വികസനത്തിന്റെ കാര്യത്തിൽ വളരെ വേഗം കുതിക്കുന്ന, ചരിത്രപരമായ പാരമ്പര്യം ഉൾക്കൊള്ളുന്ന രണ്ടു രാഷ്ട്രങ്ങൾ തമ്മിൽ വിദ്യാഭ്യാസരംഗത്തു കൈവരിക്കുന്ന കൂട്ടായ വളർച്ച കൂടുതൽ ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.