തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കായി നാളിതുവരെ കേന്ദ്ര സർക്കാർ അനുവദിച്ച തുകയുടെ വിനിയോഗത്തെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് പട്ടികജാതി മോർച്ച അഖിലേന്ത്യാ അദ്ധ്യക്ഷൻ ദുഷ്യന്ത് കുമാർ ഗൗതം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര പട്ടികവർഗ്ഗ കമ്മീഷന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ആസ്ഥാനത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ഫണ്ടിനെപ്പറ്റി ധവള പത്രം പുറത്തിറക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. ഫണ്ട് വിനിയോഗത്തെപ്പറ്റിയും ആദിവാസി പിന്നാക്ക വിഭഗങ്ങൾക്കിടയിലെ ദുരിതത്തെപ്പറ്റിയും അന്വേഷിക്കാൻ കമ്മീഷൻ ഉടൻ കേരളം സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിവിധ ഇടങ്ങളിൽ സിറ്റിംഗ് നടത്തി ആദിവാസികളിൽ നിന്ന് കമ്മീഷൻ പരാതി സ്വീകരിക്കും.
നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് ദളിതർക്ക് നേരെയുള്ള അതിക്രമം കുറഞ്ഞു. 2012ൽ 44,500 പരാതികൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2016 ആയപ്പോഴേക്കും അത് 38000 ആയി കുറഞ്ഞിട്ടുണ്ട്. മോദി സർക്കാരിന്റെ നയ പരിപാടികൾ പിന്നാക്കക്കാരെ ലക്ഷ്യം വെച്ചാണ്. ഇതിലേക്ക് പിന്നാക്ക വിഭാഗങ്ങൾ ആകൃഷ്ടരാകുന്നതിൽ അസൂയ പൂണ്ടാണ് പ്രതിപക്ഷം ചെറിയ സംഭവങ്ങളെ പെരുപ്പിച്ച് കാണിക്കുന്നതെന്നും ദുഷ്യന്ത് കുമാർ ഗൗതം പറഞ്ഞു.
പട്ടികജാതി മോർച്ചാ സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ പി സുധീര്‍, ദേശീയ സെക്രട്ടറി അഡ്വ എൽ മുരുകൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ പിപി വാവ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.