ദുബായ്: ദുബായിലെ മരുഭൂമികളിൽ ക്യാമ്പുകളിലും മറ്റും ഉപേക്ഷിക്കുന്ന ചപ്പുചവറുകൾ നിരീക്ഷിക്കാൻ ഇനി ഡ്രോണുകളും. അലക്ഷ്യമായി ചപ്പുചവറുകൾ മരുഭൂമിയിൽ ഉപേക്ഷിക്കുന്നവരെ പിടിക്കാൻ ദുബായ് മുനിസിപ്പാലിറ്റി അധികൃതർ ആണ് ഡ്രോൺ സംവിധാനം ഏർപ്പെടുത്തിയത്. പിടിക്കപ്പെടുന്നവർക്ക് 500 മുതൽ 5000 ദിർഹം വരെ പിഴ ചുമത്തും.
മരുഭൂമികളിൽ ചപ്പു ചവറുകൾ ഉപേക്ഷിച്ചു കടന്നു കളയുന്ന വിനോദ സഞ്ചാരികൾ സൂക്ഷിക്കുക. നിങ്ങളെ ഡ്രോൺ കാമറ കണ്ണുകൾ പിന്തുടർന്നേക്കാം. ലോകത്തിലെ ഏറ്റവും നൂതന മാർഗങ്ങൾ സ്വീകരിച്ചുള്ള മാലിന്യ നിർമാർജ്ജനം നടപ്പിൽ വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ്, ദുബായ് മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് മാനേജ്മെന്റ് ഡിപ്പാർട്ടമെന്റ് ഡ്രോണുകൾ ഉപയോഗിച്ച് ചപ്പു ചവറുകൾ നീരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തിയത്.
മുഖ്യമായും ഡെസേർട് സഫാരി നടത്തുന്ന ക്യാമ്പുകളെ ഉദ്ദേശിച്ചാണ് ഡ്രോൺ സംവിധാനം നടപ്പിലാക്കുന്നത്. പിടിക്കപ്പെടുന്നവരിൽ നിന്നും 500 മുതൽ 5000ദിർഹം പിഴ ഈടാക്കും. അതാത് ക്യമ്പുകളുടെ വാഹനത്തിന്റെ നമ്പർ പ്ലേറ്റിൽ ആണ് പിഴ ചുമത്തുക. നിലവിൽ ഒരു ഡ്രോൺ ആണ് നീരിക്ഷണത്തിനുള്ളത്. തണുപ്പുകാലങ്ങളിൽ മരുഭൂമി സന്ദർശനം സജീവമാകുന്ന സമയത്താണ് താത്കാലികമായി ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം ഏർപ്പെടുത്തുന്നത്.
ഇപ്പോൾ ഈ സംവിധാനം ദുബായിലെ അൽ ഖനീജ് ഭാഗത്താണ് നടപ്പിലാക്കുന്നത്. കൂടുതൽ ഡ്രോൺ ഏർപ്പെടുത്തുന്നതോടെ കടൽത്തീരങ്ങളിലും ഇത്തരം സംവിധാനം നടപ്പിലാക്കും. പാചകത്തിനായി ഉപയോഗിക്കുന്ന കൽക്കരികൾ ഉപയോഗത്തിനുശേഷം മരുഭൂമികളിൽ ഉപേക്ഷിക്കുന്നതിനും നിയന്ത്രണമുണ്ട്.