പനജി : അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ഗോവയിലെ മോപയിൽ വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കവേയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. തന്നെ പച്ചയ്‌ക്ക് കൊളുത്തിയാൽ പോലും അഴിമതിക്കെതിരെ ഒരിഞ്ചു പോലും പിന്നോട്ടു പോകില്ലെന്ന് മോദി വ്യക്തമാക്കി.
ദാരിദ്ര്യവും ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും എനിക്ക് മനസ്സിലാകും . ഞാൻ ജനിച്ചത് എല്ലാ ഉന്നത അധികാരങ്ങളോടും കൂടിയല്ല . ഓഫീസ് കസേരയിൽ വെറുതെ ഇരിക്കാനുമല്ല. എനിക്കുള്ളതെല്ലാം ഉപേക്ഷിച്ച് രാജ്യസേവനത്തിനിറങ്ങിയതാണ് . മോദി വികാരാധീനനായി പറഞ്ഞു.
കള്ളപ്പണത്തിനെതിരേയും അഴിമതിക്കെതിരേയുമുള്ള മോദിയുടെ നീക്കത്തെ തടസ്സങ്ങളുയർത്തിയും വേദനിപ്പിച്ചും ഇല്ലാതാക്കാമെന്ന് ചിലർ കരുതുന്നുണ്ടാവും . പക്ഷേ പച്ചയ്‌ക്ക് കൊളുത്തിയാൽ പോലും ഞാനീ നീക്കത്തിൽ നിന്ന് പിന്നോട്ട് പോകില്ല . നിലയ്‌ക്കാത്ത കരഘോഷങ്ങൾക്കിടയിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
എനിക്കെതിരെ നിൽക്കുന്നത് ആരാണെന്നറിയാം . അവർ എന്നെ ജീവിക്കാൻ വിടില്ലായിരിക്കും. എന്നെ നശിപ്പിക്കുമായിരിക്കും . കാരണം കഴിഞ്ഞ എഴുപത് വർഷമായി കൊള്ളയടിച്ചത് നഷ്ടപ്പെടുമെന്ന ഭയത്തിലാണവർ . പക്ഷേ ഞാൻ തയ്യാറെടുത്ത് തന്നെയാണ് നിൽക്കുന്നത് . പ്രധാനമന്ത്രി വ്യക്തമാക്കി.