മൊസൂൾ: ഇറാഖിൽ ഐഎസിന്റെ കൂട്ടക്കുരുതി. മൊസൂളിൽ രാജ്യദ്രോഹ കുറ്റം ആരോപിച്ച് ഐഎസ് ഭീകരർ അറുപതോളം പേരെ വെടിവെച്ച് കൊന്നു. നിരവധി മൃതദേഹങ്ങൾ നഗരത്തിന്റെ വിവിധയിടങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകളിൽ കെട്ടിത്തൂക്കിയതായി യുഎൻ മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു.
കിഴക്കൻ മൊസൂളിൽ ഇറാഖി സൈന്യവും ഐഎസ് ഭീകരരും തമ്മിലുള്ള പോരാട്ടം തുടരുന്നതിനിടെയാണ് രാജ്യദ്രോഹ കുറ്റം ആരോപിച്ച് ഐഎസിന്റെ നിഷ്ഠൂര നടപടി. ഇതിൽ ഒരാളെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന്റെ പേരിലാണ് കൊലപ്പെടുത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹത്തിൽ ഒാറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങൾ അണിയിച്ച ശേഷം രാജ്യദ്രോഹികൾ എന്ന് ചുവന്ന അക്ഷരത്തിൽ മുദ്രകുത്തിയിരുന്നതായും പറയുന്നു.
അതേസമയം, ഒരു കാരണവശാലും കീഴടങ്ങരുതെന്നും അവസാനം വരെ പൊരുതണമെന്നും സ്വയം പ്രഖ്യാപിത ഖലീഫ അൽബാഗ്ദാദി ഐഎസ് ഭീകരർക്ക് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി ഭീകരരുടെ കയ്യിൽ നിന്ന് മൊസൂളിനെ മോചിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇറാഖി സേന. ഐഎസിൽ നിന്ന് കനത്ത ചെറുത്ത് നിൽപ്പ് നേരിടുന്നുണ്ടെങ്കിലും മൊസൂൾ നഗരത്തിന്റ ഇരുഭാഗങ്ങളിൽ പോരാട്ടമുഖം തുറക്കുകയാണ് ലക്ഷ്യമെന്ന് ഇറാഖി സേന പറഞ്ഞു. അതേസമയം ഭീകരർ രാസായുധങ്ങളും ശേഖരിക്കുന്നുണ്ടെടെന്നും യുഎൻ ആശങ്ക അറിയിച്ചു.