ദുബായ്: 25 വർഷങ്ങൾക്കിടയിൽ ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് എടുത്ത ഏറ്റവും ശക്തവും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് കാരണവുമാകുന്ന നടപടിയാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സി നോട്ടുകള്‍ അസാധുവാക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്ന് യു.എ.ഇ എക്സ്ചേഞ്ച് സി.ഇ.ഒ പ്രമോദ് മാങ്ങാട് ജനം ടി.വിയോട് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനത്തിൽ പ്രവാസികളാരും പരിഭ്രാന്തരാകേണ്ടതില്ലന്നും പ്രമോദ് മാങ്ങാട് കൂട്ടിചേർത്തു.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സി നോട്ടുകള്‍ അസാധുവാക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നതു മുതൽ നിരവധി പ്രവാസികൾ ആശങ്കയിലായിരുന്നു. രഷ്‌ട്രീയമുതലെടുപ്പിന് ചിലർ ശ്രമിച്ചതാണ് പ്രവാസികൾക്കിടയിൽ ആശങ്ക വർദ്ധിക്കാൻ കാരണമായത്. എന്നാൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചക്കാണ് ഈ തീരുമാനം ഇടയാകുകയെന്ന് പ്രമോദ് മാങ്ങാട് പ്രതികരിച്ചു.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ കൈവശമുളള പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ലന്നും ഇവിടങ്ങളിലുളളവര്‍ എവിടെപ്പോയാണ് പണം മാറേണ്ടത് എന്നതിനുളള കൃത്യമായ മാർഗ്ഗനിർദ്ദേശം കേന്ദ്രസര്‍ക്കാരിൽ നിന്ന് ഉടൻ ലഭിക്കുമെന്നും പ്രമോദ് മാങ്ങാട് കൂട്ടിച്ചേർത്തു.