ന്യൂഡൽഹി: ഭാരതത്തിന്റെ അടുത്ത വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിശാൽ അണുശക്തിയിലായിരിക്കും പ്രവർത്തിക്കുക. വിക്രാന്ത് ക്ലാസ്സിലുളള രണ്ടാമത്തെ വിമാനവാഹിനിയായിരിക്കും 65,000 ടൺ കേവുഭാരമുളള ഐ.എൻ.എസ് വിശാൽ സൂപ്പർ കാരിയർ.
55 വിമാനങ്ങളെ വഹിക്കാൻ കഴിയുന്നതായിരിക്കും ഭാരതത്തിന്റെ നാവികാതിർത്തികളിൽ ഉരുക്കുകോട്ട തീർക്കുന്ന ഈ പടക്കപ്പൽ. 35 ഫിക്സഡ് വിംഗ് കോമ്പാറ്റ് എയർക്രാഫ്റ്റുകളും, 20 റോട്ടറി വിംഗ് എയർക്രാഫ്റ്റുകളുമാകും വിശാലിനുണ്ടാവുക. കാറ്റോബാർ ഇമാൽസ് സാങ്കേതികവിദ്യകളാവും വിശാലിന്റെ ടേക്ക് ഓഫ്, ലാൻഡിംഗ് സിസ്റ്റങ്ങളെ നിയന്ത്രിക്കുക.
കാറ്റോബാർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ യുദ്ധവിമാനങ്ങളുടെ ടേക്ക് ഓഫ് സമയത്തെ അധിക ആയാസം കുറയുമെന്നതിനാൽ ഈ മേഖലയിലുളള മെയിന്റനൻസ് വകയിൽ ചിലവും, സമയവും ലാഭിക്കാമെന്നതും പ്രത്യേകതയാണ്. മാത്രവുമല്ല കൂടുതൽ യുദ്ധസന്നാഹങ്ങളുമായി കുതിച്ചുയരുന്നതിനും ഈ സാങ്കേതികവിദ്യ സഹായകരമാണ്.
പ്രാദേശികമായി രൂപകൽപ്പന ചെയ്തു നിർമ്മിച്ച തേജസ് ലൈറ്റ് കോമ്പാറ്റ് എയർക്രാഫ്റ്റുകളാകും പ്രധാനമായും വിശാലിൽ ഉപയോഗിക്കുകയെന്നു സൂചനയുണ്ട്. ആണവശക്തി ഉപയോഗിക്കുന്നതു കൊണ്ടു തന്നെ ഇന്ധനം നിറയ്ക്കുന്നതിനായുളള സമയവും, ചിലവുകളും പൂർണ്ണമായും ഒഴിവാക്കാനാകുമെന്ന മേന്മയുമുണ്ട്.
ഇതു കൂടാതെ അണുവായുധവാഹകശേഷിയുളള ആദ്യ വിമാനവാഹിനിക്കപ്പൽ കൂടിയാകും വിശാൽ. നിലവിൽ ഇത്തരം യുദ്ധക്കപ്പലുകൾ സ്വന്തമായുളളത് അമേരിക്കയ്ക്കും, ഫ്രാൻസിനും മാത്രമാണ്. ഭാരതത്തിന്റെ സമുദ്രാതിർത്തികളിൽ നാവികസേനയുടെ ആണവ പോർമുഖം കൂടിയാകുന്ന ഐ.എൻ.എസ് വിശാൽ 2025ഓടെ കമ്മീഷൻ ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.