ന്യൂഡൽഹി: രാജ്യത്ത് 500, 1000 രൂപയുടെ കറൻസികൾ അസാധുവാക്കിക്കൊണ്ട് കേന്ദ്രസർക്കാർ പ്രഖ്യാപനം വന്നതോടെ പാകിസ്ഥാന് നഷ്ടമായത് 500 കോടി രൂപയെന്ന് റിപ്പോർട്ടുകൾ.
പാകിസ്ഥാനിൽ അച്ചടിച്ച് ഇന്ത്യയിലേക്കു കടത്തിയിരുന്ന 500ന്റെയും 1000ത്തിന്റെയും കളളനോട്ടുകൾ വഴി പാകിസ്ഥാൻ നേടിയിരുന്നത് പ്രതിവർഷം 500 കോടി രൂപയായിരുന്നുവെന്നാണ് റിപ്പോർട്ട്. പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ ആണ് ഇതിനു മേൽനോട്ടം വഹിച്ചിരുന്നത്.
പാകിസ്ഥാനിൽ അച്ചടിക്കുന്ന ഇന്ത്യൻ കറൻസികളുടെ 30 മുതൽ 40 ശതമാനം വരെ ലാഭം ഐ.എസ്.ഐ സ്വന്തമാക്കിയിരുന്നതായാണ് വിവരം. ഭാരതത്തിന്റെ ഇന്റലിജൻസ് ബ്യൂറോ, റോ തുടങ്ങിയ ഏജൻസികൾ ലഭ്യമാക്കിയ വിവരമാണിത്.
ഭാരതത്തിൽ 1000 രൂപയുടെ ഒരു കറൻസി പ്രിന്റ് ചെയ്യുന്നതിന് റിസർവ് ബാങ്കിന് 29 രൂപ ചിലവാകുമ്പോൾ, 1000 രൂപയുടെ കളളനോട്ടു നിർമ്മാണത്തിനായി ഐ.എസ്.ഐ ചിലവഴിച്ചിരുന്നത് 39 രൂപയാണ്. എന്നാൽ ഈ നോട്ട് വിവിധ മാർഗ്ഗങ്ങളിലൂടെ ഭാരതത്തിലെത്തിച്ച് വിതരണം ചെയ്യുന്നതിന് 350 മുതൽ 450 രൂപ വരെ ഐ.എസ്.ഐ ചിലവഴിക്കുന്നുമുണ്ട്. ഈ ചിലവുകണക്കുകൾ കൂട്ടിക്കിഴിച്ച് ശിഷ്ടം വരുന്ന ലാഭമാണ് 500 കോടി രൂപയെന്നാണ് ഭാരതത്തിന്റെ രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്.
1990 മുതൽക്കു തന്നെ ഭാരതത്തിലേയ്ക്ക് പാകിസ്ഥാൻ കളളനോട്ടുകൾ കയറ്റി അയയ്ക്കുന്നതായാണ് വിവരം. സ്വന്തമായി ലാഭമുണ്ടാക്കുന്നതു കൂടാതെ ഭാരതത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുന്നതിനു കൂടി ഇതുപകരിക്കും. എന്നാൽ ക്രിയാത്മകമായി ഇതിനെ നേരിടുന്നതിനുളള പദ്ധതികൾ ഇതു വരെ ഭാരതം ആവിഷ്കരിച്ചിരുന്നില്ല.
2010ൽ മാത്രം 1600 കോടിയുടെ കളളനോട്ടാണ് ഇത്തരത്തിൽ ഭാരതത്തിന്റെ അതിർത്തി കടന്നത്. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ തകർക്കുക കൂടാതെ ഭാരതമണ്ണിൽ ഭീകരത വളർത്തുന്നതിനും, മറ്റു പല വിധ്വംസകപ്രവർത്തനങ്ങൾക്കും പാകിസ്ഥാൻ ഈ പണമാണ് ഉപയോഗിച്ചു പോന്നത്.
ഭാരതം പുതിയ സാമ്പത്തിക ചുവടുമാറ്റത്തിലേയ്ക്കു നീങ്ങുമ്പോൾ, ഇതു വരെ പാകിസ്ഥാൻ ഇന്ത്യയിലേയ്ക്കു കടത്തി വിട്ട മുഴുവൻ വ്യാജ കറൻസികളും സ്തംഭനാവസ്ഥയിലാവുകയാണ്.