ന്യൂഡൽഹി: അഴിമതിക്കും കളളപ്പണത്തിനുമെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് നിരവധി പ്രമുഖര്‍. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, സുബ്രഹ്മണ്യന് സ്വാമി, സിനിമാ താരം രജനികാന്ത് എന്നിങ്ങനെ പൊതുസമൂഹത്തിലെ വിവിധ തുറകളില്‍ പെട്ടവര്‍ പിന്തുണയുമായി രംഗത്തെത്തി. അതേസമയം പതിവ് പോലെ ഈ വിഷയത്തിലും കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി കടുത്ത വിമര്‍ശനം ഉയര്‍ത്തി.
നരേന്ദ്രമോദിയുടെ ധീരമായ തീരുമാനമെന്നാണ് രാഷ്ട്രപതി പ്രണബ് മുഖർജിയും റിസർവ് ബാങ്ക് ഗവർണർ ഉർജ്ജിത് പട്ടേലും പുതിയ നീക്കത്തെ അഭിനന്ദിച്ചത്. മോദി വിമര്‍ശകനായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഒടുവില്‍ പ്രധാനമന്ത്രിയെ അംഗീകരിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ സാമ്പത്തിക സര്‍ജിക്കല്‍ സ്ട്രൈക്ക് ശ്ലാഘനീയവും രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകുന്നതുമാണെന്ന് നിതീഷ് കുമാർ പ്രതികരിച്ചു.
കളളപ്പണത്തിനെതിരായ ആദ്യ ചുവടുവയ്പ്പെന്നായിരുന്നു സാമ്പത്തിക വിദഗ്ദ്ധന് കൂടിയായ സുബ്രഹ്മണ്യന് സ്വാമിയുടെ പ്രതികരണം. രാജ്യത്തിനകത്തും പുറത്തുമുളള കളളപ്പണം പുകച്ചു പുറത്തു ചാടിച്ച നടപടിയെന്ന് ബാബ രാംദേവ് വിലയിരുത്തയപ്പോള്‍ സത്യസന്ധരായ നികുതിദായകര്‍ ഭയക്കേണ്ടെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സോറാബ്ജി വ്യക്തമാക്കി.
അതേസമയം സിനിമാതാരം രജനീകാന്ത്, ബി.ജെ.പി മുഖ്യമന്ത്രിമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടു നേതാക്കള്‍ എന്നിവരും കേന്ദ്രനടപടിക്ക് പിന്തുണയുമായി എത്തിയപ്പോള്‍ കോൺഗ്രസ്സ് മാത്രം പുറംതിരിഞ്ഞ് നിന്നു. കളളപ്പണം മുഴുവന്‍ വിദേശത്താണെന്നും നിലവിലെ നടപടി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതാണെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ വാദം.