വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. നാൽപ്പത്തിയഞ്ചാം അമേരിക്കൻ പ്രസിഡന്റ് പദവി ട്രംപ് തന്നെ അലങ്കരിക്കുമെന്ന് ഉറപ്പായി. കണക്കുകൂട്ടലുകളെയെല്ലാം തകിടം മറിച്ച പ്രകടനമാണ് ട്രംപ് കാഴ്ച വച്ചത്. യു.എസ്.ഹൗസിലേയ്ക്ക് 221 വോട്ടുകളുടേയും യു.എസ് സെനറ്റിലേയ്ക്ക് 51 വോട്ടുകളുടേയും ഭൂരിപക്ഷമാണ് റിപ്പബ്ലിക്കൻ പാർട്ടി നേടിയത്. 288 വോട്ടുകൾ നേടി ഇലക്ടറൽ കോളേജിൽ ഭൂരിപക്ഷം ഉറപ്പിയ്ക്കുകയായിരുന്നു റിപ്പബ്ലിക്കൻ പാർട്ടി.
യു.എസ് കോൺഗ്രസ്സിലേയ്ക്ക് മലയാളിയായ പ്രമീള ജയപാൽ തെരഞ്ഞെടുക്കപ്പെട്ടു. സിയാറ്റിലിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രമീള വാഷിങ്ടൺ സ്റ്റേറ്റ് സെനറ്റർ കൂടിയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയവാക്യങ്ങൾ കടം കൊണ്ട ട്രംപിന് ഇന്ത്യൻ വോട്ടുകൾ വലിയ അളവിൽ അനുകൂലമായെന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. അബ് കി ബാർ ട്രംപ് സർക്കാർ എന്ന തെരഞ്ഞെടുപ്പ് പരസ്യവാചകത്തിലൂടെയാണ് ട്രംപ് ഇന്ത്യക്കാരുടെ വോട്ടഭ്യർത്ഥിച്ചത്. 32 ലക്ഷം ഇന്ത്യൻ വോട്ടുകളാണ് അമേരിക്കയിലുളളത്. ഇതിൽ ഭൂരിഭാഗവും ട്രംപ് നേടിയതായി വിലയിരുത്തപ്പെടുന്നു.