ജമ്മുകശ്മീർ: തീവ്രവാദികൾ തുടർച്ചയായി വിദ്യാലയങ്ങൾ അഗ്നിക്കിരയാക്കുന്ന സാഹചര്യത്തിൽ വിദ്യാലയങ്ങൾക്ക് ആവശ്യമായ എല്ലാ സുരക്ഷയും ഒരുക്കാൻ കശ്മീർ സർക്കാരിനോട് ജമ്മു കശ്മീർ ഹൈക്കോടതി ഉത്തരവിട്ടു.
ജസ്റ്റിസുമാരായ രാമലിംഗം സുധാകർ, അലി മുഹമ്മദ് മാഗ്രേ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്. വിദ്യാലയങ്ങൾക്ക് ആവശ്യമായ അഗ്നിസുരക്ഷാസംവിധാനങ്ങളൊരുക്കണമെന്നും വിദ്യാലയപരിസരത്ത് ആവശ്യമായത്ര പ്രകാശസംവിധാനങ്ങൾ ഒരുക്കണമെന്നും കോടതി ചീഫ് സെക്രട്ടറിയോടു നിർദ്ദേശിച്ചു.
കോടതിയിൽ ഹാജരുണ്ടായിരുന്ന കശ്മീർ ഡിവിഷണൽ കമ്മീഷണർ, കശ്മീർ പൊലീസ് ഐ.ജി, വിദ്യാഭ്യാസ ഡയറക്ടർ എന്നിവരോട് വിദ്യാലയങ്ങളുടെ സംരക്ഷണം സംബന്ധിച്ച് സ്വീകരിച്ച നടപടികളേക്കുറിച്ച് കോടതി ആരാഞ്ഞു.
150000 വിദ്യാലയങ്ങൾ കശ്മീർ റീജിയണിൽ ഉണ്ടെന്നും, ഇവയെ ഹൈപ്പർ സെൻസിറ്റീവ്, സെൻസിറ്റീവ്, നോർമൽ എന്നിങ്ങനെ തരം തിരിച്ചിട്ടുളളതിൽ 5000 വിദ്യാലയങ്ങൾ ഹൈപ്പർ സെൻസിറ്റീവ് വിഭാഗത്തിൽ പെടുന്നവയാണെന്നും ഐ.ജി വിശദീകരിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുളളിൽ വിദ്യാലയങ്ങൾക്കു തീയിടാനുളള ഒൻപത് ശ്രമങ്ങൾ പൊതുജനങ്ങളുടെ കൂടി പങ്കാളിത്തത്തോടെ പരാജയപ്പെടുത്താൻ പൊലീസ്, അഗ്നിസുരക്ഷാസേനകൾക്കു കഴിഞ്ഞതായും അദ്ദേഹം വിശദീകരിച്ചു. ഇതോടനുബന്ധിച്ച് 20 പേർ അറസ്റ്റിലായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സോണൽ, ജില്ലാ, ഡയറക്ടറേറ്റ് തലങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുളളതായി വിദ്യാഭ്യാസ ഡയറക്ടർ കോടതിയെ അറിയിച്ചു.