ന്യൂഡൽഹി: ഇന്ത്യാ-പാക് അതിർത്തി വിഷയത്തിൽ പ്രധാനമന്ത്രി സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച്ച നടത്തി. അതിർത്തിയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം തുടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചത്.
കരസേനാമേധാവി ജനറൽ ദൽബീർ സിംഗ് സുഹാഗ്, നാവികസേനാമേധാവി അഡ്മിറൽ ജനറൽ ലാംബ, വ്യോമസേനാ ഉപമേധാവി എയർ മാർഷൽ ബിരേന്ദ്രസിംഗ് ധനോവ എന്നിവർ രാജ്യത്തെ സുരക്ഷാ സജ്ജീകരണങ്ങൾ യോഗത്തിൽ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തിലുണ്ടായിരുന്നു.
ഇന്ത്യയുടെ മിന്നലാക്രമണത്തിനു ശേഷം അതിർത്തിയിലുണ്ടായ സംഘർഷവും, പാകിസ്ഥാന്റെ പ്രകോപനങ്ങളെ പ്രതിരോധിക്കുന്നതും സംബന്ധിച്ച വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. രാജ്യത്ത് നിലനിൽക്കുന്ന ഭീകരാക്രമണ ഭീഷണിയെ നേരിടുന്നതിനുളള സുരക്ഷാ സജ്ജീകരണങ്ങളും പ്രധാനമന്ത്രി വിലയിരുത്തി.
മിന്നലാക്രമണത്തിനു ശേഷം സേനാതലവന്മാരെ വിളിച്ചു വരുത്തിയുളള പ്രധാനമന്ത്രിയുടെ യോഗം നിർണ്ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ യോഗം കൃത്യമായ ഇടവേളകൾക്കു ശേഷമുളള പതിവു കൂടിക്കാഴ്ചയാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത്. അതിർത്തി വിഷയത്തിൽ ഇന്ത്യ കടുത്ത നിലപാടുകളിലേയ്ക്കു നീങ്ങുന്നുവെന്നും യോഗത്തെ വിലയിരുത്തുന്നുണ്ട്.
അതേസമയം നൗഷേരയിൽ പാകിസ്ഥാനാരംഭിച്ച വെടിവയ്പ്പിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. രാവിലെ ഷോപിയാനിലുണ്ടായ വെടിനിർത്തൽ കരാർ ലംഘനത്തിനു പുറമേ വൈകിട്ട് കെ.ജി.സെക്ടറിലും വെടിവയ്പ്പുണ്ടായി.