ജമ്മു: നിയന്ത്രണരേഖയ്ക്കു സമീപം ഇന്നു വീണ്ടുമുണ്ടായ പാകിസ്ഥാൻ ഷെല്ലിംഗിൽ ഒരു ജവാനു വീരമൃത്യു. നൗഷേര സെക്ടറിലുളള ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കു നേരേ പാകിസ്ഥാനി ട്രൂപ്പുകൾ ഷെല്ലാക്രമണം നടത്തുകയായിരുന്നു. സൈന്യം നൽകിയ ശക്തമായ തിരിച്ചടിയിൽ പാകിസ്ഥാൻ സൈനിക പോസ്റ്റുകൾക്ക് കനത്ത നാശമുണ്ടായതായാണ് സൂചന. ഇപ്പോഴും പോരാട്ടം തുടർന്നുകൊണ്ടിരിക്കുകയാണ്.
രാവിലെ 8.45ഓടെയാണ് പാകിസ്ഥാൻ റേഞ്ചേഴ്സ് വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ അവർ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കു നേരേ ആക്രമണം അഴിച്ചു വിടുകയായിരുന്നുവെന്ന് ഒരു മുതിർന്ന സൈനികോദ്യോഗസ്ഥൻ പറഞ്ഞു.
പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘട്ടി സെക്ടറിലും പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ ആക്രമണം അഴിച്ചു വിട്ടതായി സൈനികവക്താവ് വ്യക്തമാക്കി. 120എം.എം മോർട്ടാർ ബോംബുകളും ഓട്ടോമാറ്റിക് ആയുധങ്ങളും ഉപയോഗിച്ചാണ് പാകിസ്ഥാൻ ആക്രമണം നടത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച പൂഞ്ച് ജില്ലയിൽ തന്നെയുളള മെൻധർ സെക്ടറിലെ മാൻകോട്ട്, ബലകോട്ട് ഭാഗങ്ങളിലും പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.