കൊച്ചി: യൂബർ ടാക്സികൾക്കെതിരേയുളള സി.ഐ.ടി.യു സമരം ഉദ്ഘാടനം ചെയ്തു മടങ്ങുകയായിരുന്ന സി.ഐ.ടി.യു എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എൻ ഗോപിനാഥിന് കുത്തേറ്റു. പാലാരിവട്ടത്തെ സമരം ഉദ്ഘാടനം ചെയ്ത ശേഷം മടങ്ങവേയാണ് സംഭവം.
കഴുത്തിനു കുത്തേറ്റ ഗോപിനാഥിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
സംഭവത്തോടനുബന്ധിച്ച് വടകര സ്വദേശിയായ ഉണ്ണികൃഷ്ണനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. തനിക്കു ഗോപിനാഥിനോടു വ്യക്തിവിരോധമില്ലെന്നും, സി.പി.എമ്മിനോടുളള വിരോധം കൊണ്ടു മാത്രം ചെയ്തതാണെന്നും ഉണ്ണികൃഷ്ണൻ പൊലീസിനു മൊഴി കൊടുത്തതായാണ് വിവരം.
യൂബർ / ഓല ടാക്സി സർവ്വീസുകൾക്കെതിരേ വ്യാപകമായ എതിർപ്പാണ് ഇടതുപക്ഷ ടാക്സി-ഓട്ടോ ഡ്രൈവേഴ്സ് സംഘടനകൾ അഴിച്ചു വിടുന്നത്. എളുപ്പത്തിൽ ലഭ്യമാകുന്നതും, മിതമായ ചാർജ്ജിൽ ഉപയോഗിക്കാവുന്നതുമായ യൂബർ സർവ്വീസുകൾക്ക് ലഭിച്ചു വരുന്ന ജനസ്വീകാര്യതയാണ് യൂണിയൻ പ്രവർത്തകരെ പ്രകോപിപ്പിക്കുന്നതെന്ന് യാത്രക്കാർക്കിടയിൽ അഭിപ്രായമുണ്ട്. പലയിടത്തും യാത്ര ബുക്ക് ചെയ്ത ശേഷം യൂബർ വാഹനങ്ങളിൽ നിന്നും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുളള യാത്രക്കാരെ യൂണിയൻ പ്രവർത്തകരെന്ന പേരിൽ വഴിയിൽ ഇറക്കി വിട്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.