തൃശ്ശൂർ: വടക്കാഞ്ചേരി പീഡനക്കേസിൽ കെ.രാധാകൃഷ്ണൻ ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിൽ സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി ബാബുരാജ് അന്വേഷണ റിപ്പോർട്ട് വ്യാഴാഴ്ച സമർപ്പിക്കും. കൂടുതൽ കാര്യങ്ങൾ പരിശോധിക്കാനുള്ളതിനാൽ അന്വേഷണ ഉദ്യോഗസ്ഥൻ സമയം നീട്ടിച്ചോദിച്ചിരുന്നു. അതേസമയം യുവതിയുടെ മൊഴി വിശകലനം ചെയ്ത ശേഷം തുടർ നടപടികൾ ആരംഭിക്കും.
സി.പി.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണൻ വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനാണ് പരാതി നൽകിയത്. ഇതിന്റെയടിസ്ഥാത്തിൽ പരാതി അന്വേഷിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി. ബാബുരാജിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
പരാതി പരിശോധിച്ച എ.സി.പി ഇന്നലെ അന്വേഷണ റിപ്പോർട്ട് നൽകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ പരാതിക്കാസ്പദമായ സംഭവത്തെക്കുറിച്ച് കൂടുതൽ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കണമെന്നതിനാൽ സമയം കൂടുതൽ ചോദിക്കുകയായിരുന്നു. റിപ്പോർട്ട് വ്യാഴാഴ്ച സമർപ്പിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്ന കാര്യത്തിൽ സിറ്റി പോലീസ് കമ്മീഷണർ തീരുമാനമെടുക്കുക.
അതേസമയം യുവതിയുടെയും ഭർത്താവിന്റെയും മൊഴിയുടെ നിയമസാധുത പരിഗണിച്ച് തുടർ നടപടികൾ സ്വീകരിക്കും. എന്നാൽ പ്രതികളെ സർക്കാർ സംരക്ഷിക്കുകയാണെന്നാരോപിച്ച് പ്രതിഷേധം ശക്തമാവുകയാണ്.