ശ്രീനഗർ: അതിർത്തിയിൽ വീണ്ടും അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം. ആക്രമണത്തിൽ ഒരു ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചു. നിയന്ത്രണരേഖയിലേ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കു നേരേ യാതൊരു പ്രകോപനവും കൂടാതെ പാകിസ്ഥാൻ റേഞ്ചേഴ്സ് മോർട്ടാർ ഷെല്ലാക്രമണം നടത്തുകയായിരുന്നു.
പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘട്ടി മേഖലയിലാണ് പാകിസ്ഥാൻ ആക്രമണമഴിച്ചു വിട്ടത്. കെ.ജി.സെക്ടറിലെ സലോത്രി, സാഗ്ര മേഖലകളിലുള്ള ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കു നേരേയും പാകിസ്ഥാൻ റേഞ്ചേഴ്സ് നിറയൊഴിച്ചു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
നവംബർ രണ്ടിനും നിയന്ത്രണരേഖയുടെ ബി.ജി സെക്ടറിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘനം നടത്തിയിരുന്നു. ഇതിന് ഒരു ദിവസം മുൻപായിരുന്നു ആർണിയ, രജൗരി മേഖലകളിലുണ്ടായ മോർട്ടാർ ആക്രമണത്തിൽ 8 ഗ്രാമവാസികൾ കൊല്ലപ്പെട്ടത്. ഇതിനു സൈന്യം നൽകിയ തിരിച്ചടിയിൽ 14 പാകിസ്ഥാനി സൈനിക പോസ്റ്റുകൾ തകർക്കുകയും അതോടൊപ്പം പാകിസ്ഥാൻ സേനയിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.