ന്യൂഡൽഹി : ഇസ്ളാമിനെ ഭീകരർ തങ്ങളുടേതാക്കാൻ ശ്രമിക്കുന്നെന്ന് ഇന്ത്യയിലെ സൗദി അംബാസഡർ സൗദ് മൊഹമ്മദ് അൽ സതി. ഭീകരവാദത്തിനെതിരെയും ഭീകരരുടെ പ്രഭവസ്ഥാനങ്ങൾക്കെതിരെയും ശക്തമായി പ്രതികരിക്കുമെന്നും അൽ സതി വ്യക്തമാക്കി.
ജവഹർലാൽ നെഹ്രു സർവകലാശാലയിൽ സൗദി – ഇന്ത്യ ബന്ധത്തെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയ്ക്കെതിരെയുള്ള സൗദിയുടെ പോരാട്ടത്തിന് വേണ്ട അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു വിഭാഗം പാശ്ചാത്യ മാദ്ധ്യമങ്ങൾ ഇക്കാര്യത്തിൽ സൗദി അറേബ്യയോട് നീതികേട് കാണിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒസാമ ബിൻ ലാദനെതിരെ സൗദി സ്വീകരിച്ച നിലപാട് അദ്ദേഹം എടുത്തുകാട്ടി. ഇസ്ളാമിന്റെ പേരിൽ മുസ്ളിങ്ങളേയും മുസ്ളിങ്ങളല്ലാത്തവരെയും കൊന്നൊടുക്കുകയാണ് ഭീകരർ. ഭീകരവാദം ഇരു രാജ്യങ്ങൾക്കും ഭീഷണിയാണ്. ഭീകരതയെ ഇല്ലാതാക്കാൻ ഭാരതവും സൗദിയും നിരവധി കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.