തിരുവനന്തപുരം: വടക്കാഞ്ചേരി സംഭവത്തിലെ ഇരയായ യുവതി പൊലീസിനെതിരേ നടത്തിയ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാകുന്നു. ബലാത്സംഗക്കേസുകളിലെ ഇരകള്‍ക്ക് മാന്യമായ പരിഗണന നല്‍കണമെന്നും ഒരു തരത്തിലും അവരെ മാനസീകമായോ ശാരീരികമായോ ബുദ്ധിമുട്ടിക്കരുതെന്നുമുളള കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് പൊലീസ് സ്റ്റേഷനില്‍ നിന്നും യുവതിക്ക് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നത്.
പട്ടിയെപ്പോലെയാണ് ചില പൊലീസുകാര്‍ തന്നോട് പെരുമാറിയതെന്നായിരുന്നു സ്റ്റേഷനിലെ അനുഭവത്തെക്കുറിച്ച് യുവതിയുടെ വാക്കുകള്‍. സ്റ്റേഷനില്‍ നിന്നുളള പീഡനമായിരുന്നു ഏറ്റവും കൂടുതല്‍ സഹിക്കേണ്ടി വന്നത്. പീഡിപ്പിക്കപ്പെട്ടതിനെക്കാള്‍ തന്നെ വേദനിപ്പിച്ചത് ഇവരുടെ ചോദ്യങ്ങളും പരിഹാസങ്ങളുമായിരുന്നു. ഭര്‍ത്താവിന്റെ മുന്നില്‍ വെച്ചായിരുന്നു പല ചോദ്യങ്ങളും. രാവിലെ ചെന്നാല്‍ രാത്രി വരെ ഇരുത്തും. മൂന്ന് ദിവസങ്ങളില്‍ ഇത് ആവര്‍ത്തിച്ചു. സ്റ്റേഷനില്‍ വരുന്നവരുടെയും പോകുന്നവരുടെയും മുന്നിലിരുത്തിയായിരുന്നു അപമാനമെന്നും യുവതി പറഞ്ഞു.
തെളിവെടുപ്പിന് പോയിട്ട് ആളുകള്‍ ഉളള സ്ഥലത്ത് നിര്‍ത്തി ഓരോന്ന് ചോദിക്കും. ആ സമയത്ത് തനിക്ക് ഒന്നും വിശദീകരിക്കാന്‍ കഴിയുന്ന മാനസീകാവസ്ഥയായിരിക്കില്ല. അപ്പോ അവര്‍ ചൂടാകും. യാതൊരു മാനുഷീക പരിഗണനയും നല്‍കിയില്ല. എന്നാല്‍ ചില നല്ല പൊലീസുകാര്‍ ആശ്വാസമായിരുന്നുവെന്നും യുവതിയും ഭര്‍ത്താവും പറഞ്ഞു.
ഭര്‍ത്താവിനെ കാണുന്നിടത്ത് വെച്ചെല്ലാം പ്രതികള്‍ അപമാനിക്കാന്‍ തുടങ്ങിയതോടെയാണ് രണ്ട് വര്‍ഷം കഴിഞ്ഞെങ്കിലും കേസ് നല്‍കാന്‍ തീരുമാനിച്ചത്. 2016 ഓഗസ്റ്റ് 16 നാണ് കേസ് കൊടുത്തത്. സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ എസ്‌ഐ ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീട് സിഐ വന്നു. കേസ് ഒത്തൂതീര്‍പ്പാക്കാമെന്നും മുന്നോട്ടുപോകരുതെന്നുമായിരുന്നു സിഐയുടെ വാക്കുകള്‍. വനിതാ സെല്ലില്‍ എന്തിനാണ് പരാതി നല്‍കിയതെന്നും ഇവിടെ വന്നാല്‍ താന്‍ ഒത്തുതീര്‍പ്പാക്കാമായിരുന്നുവെന്നും സിഐ പറഞ്ഞു. മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി മാറാന്‍ വേണ്ടി ഇരുത്തി പഠിപ്പിച്ചു തന്നതായും യുവതി പറഞ്ഞു.
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ എത്തുന്ന പരാതിക്കാരായ സ്ത്രീകളോട് വളരെ മോശമായിട്ടാണ് പൊലീസുകാര്‍ പെരുമാറുന്നതെന്ന പരാതി കഴിഞ്ഞ ദിവസം സംസ്ഥാന വനിതാ കമ്മീഷനും പങ്കുവെച്ചിരുന്നു. വനിതാ കമ്മീഷന്റെ സിറ്റിംഗില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്തരമൊരു ആശങ്ക കമ്മീഷന്‍ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് കമ്മീഷന്റെ ആശങ്ക ശരിയെന്ന് വ്യക്തമാക്കുന്ന ഒരു സംഭവവും പുറത്തുവന്നത്.