തിരുവനന്തപുരം: കേരളത്തിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡ് രൂപീകരിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. തീവ്രവാദ പ്രവർത്തനം കേരളത്തിൽ ശക്തമായി എന്നതിന്റെ തെളിവാണ് മലപ്പുറം സ്ഫോടനം. ആർക്കും നിയന്ത്രിക്കാനാകാത്ത വിധം കേരളത്തിൽ തീവ്രവാദം വേരുറപ്പിക്കുകയാണ്.
കേരളത്തിൽ നടന്ന ചെറുതും വലുതുമായ തീവ്രവാദ കേസുകൾ ശരിയായി അന്വേഷിക്കാത്തതിന്റെ ഫലമാണ് ഇത്. കുറ്റവാളികളെ നിയമത്തിന് മുൻപിൽ കൊണ്ടു വരാൻ എന്തു കൊണ്ട് കഴിയുന്നില്ലെന്ന് സർക്കാർ വിശദീകരിക്കണം. തീവ്രവാദക്കേസുകളിൽ നാളിതുവരെ കൈക്കൊണ്ട നടപടികളെപ്പറ്റി ധവള പത്രം പുറത്തിറക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
തീവ്രവാദത്തിന് വളക്കൂറുള്ള മണ്ണായി കേരളം മാറുന്നു. ഇതിന് ഭരണാധികാരികളാണ് ഉത്തരവാദികൾ. നിരവധി തീവ്രവാദ ഗ്രൂപ്പുകളുടെ സ്ലീപ്പിംഗ് സെല്ലുകള് കേരളത്തിൽ ഉണ്ട്. 1995 ൽ മലപ്പുറത്തുണ്ടായ പൈപ്പ് ബോംബ് കേസ് മുതൽ കേരളത്തിൽ നടന്ന എല്ലാ തീവ്രവാദ കേസുകളും തമ്മിൽ ബന്ധമുണ്ട്. എന്നാൽ ഈ കേസുകൾ കാര്യക്ഷമമായി അന്വേഷിക്കാൻ സർക്കാർ തയ്യാറാകുന്നില്ല.
മാറാട് കേസിലെ ഗൂഡാലോചനയെപ്പറ്റി അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക സംഘത്തെ പിരിച്ചു വിടുകയായിരുന്നു. ഇത്തരം നടപടികൾ തീവ്രവാദ സംഘങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. തീവ്രവാദ കേസുകൾ അന്വേഷിക്കുന്ന എൻഐഎയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന നിലപാടാണ് സർക്കാരും മുസ്ലീംലീഗും സ്വീകരിച്ചിരിക്കുന്നത്. ഇത് സംശയാസ്പദമാണ്. കേരളത്തെ വൻ വിപത്തിലേക്ക് തള്ളിവിടാനേ ഇത്തരം നിലപാടുകൾ സഹായിക്കൂ എന്നും കുമ്മനം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.