ഇസ്ലാമാബാദ്: ചാരവൃത്തിക്കു പിടിയിലായ ഇന്ത്യയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷണർ ഓഫീസിലെ മെഹബൂബ് അക്തറിന്റെ വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ, പാക് ഹൈക്കമ്മീഷണർ ഓഫീസിൽ ജോലി ചെയ്യുന്ന നാല് ഉദ്യോഗസ്ഥരെ പാകിസ്ഥാൻ തിരികെ വിളിക്കും.
തന്നെക്കൂടാതെ പാക് ഹൈക്കമ്മീഷണർ ഓഫീസിലെ മറ്റു നാല് ഉദ്യോഗസ്ഥർ കൂടി ഐ.എസ്.ഐ ചാരന്മാരാണെന്ന് മെഹബൂബ് അക്തർ വെളിപ്പെടുത്തിയിരുന്നു. അതേസമയം നയതന്ത്ര പ്രതികൾക്കെതിരേ കേസെടുക്കാൻ സാങ്കേതികതടസ്സമുളളതിനാൽ ഭാരതം അക്തറിനെ അനഭിമതനായി പ്രഖ്യാപിച്ചിരുന്നു. ഇയാളെ പാകിസ്ഥാനിലേയ്ക്ക് തിരിച്ചയയ്ക്കുകയും ചെയ്തു.
മെഹബൂബ് അക്തറിന്റെ വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ ഡൽഹിയിൽ കഴിയുന്ന ഈ നാല് ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും സുരക്ഷാഭീഷണി നേരിടുകയാണെന്ന പാകിസ്ഥാൻ പത്രമായ ഡോണിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവരെ തിരിച്ചു വിളിച്ചതെന്നാണ് പാകിസ്ഥാൻ വിശദീകരണം.
അതേസമയം, ചാരവൃത്തിയിലേർപ്പെട്ടവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയത്, ഇന്ത്യാ-പാക് സംഘർഷത്തെ കൂടുതൽ രൂക്ഷമാക്കുമെന്ന നിലപാടാണ് പാകിസ്ഥാൻ സ്വീകരിച്ചിരിക്കുന്നത്.