തിരുവനന്തപുരം: മണ്ഡലകാലത്തിനു രണ്ടാഴ്ച മാത്രം ശേഷിക്കേ ശബരിമലയില്‍ തീര്‍ഥാടന ഒരുക്കങ്ങളൊന്നും പൂര്‍ത്തിയായില്ലെന്നു പറയുകയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തതിലൂടെ ശബരിമല തീർത്ഥാടനം അവതാളത്തിലാക്കലും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുക്കലുമാണ് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന് ലക്ഷ്യമിടുന്നതെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹകസമിതിയംഗം വി.മുരളീധരൻ.
ദേവസ്വം മന്ത്രിയെന്ന നിലയില്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ശക്തമായി വിമര്‍ശിക്കാന്‍ കടകംപളളി സുരേന്ദ്രന് അവകാശമുണ്ട്. പക്ഷേ വിമര്‍ശിക്കുന്ന മന്ത്രി തന്റെ കടമ നിറവേറ്റിയിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. ഒരു മാസത്തോളം കാലം ട്രാക്ടര്‍ സമരവും തൊഴിലാളി സമരവും കാരണം ശബരിമലയിലേക്കുളള ചരക്ക് നീക്കം സ്തംഭിച്ചിരുന്നു. ഇതുകാരണം നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം തടസപ്പെട്ടത് തീർത്ഥാടനത്തിനു മുന്നോടിയായുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു തടസമായി. ആ സമയത്ത് പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാരെന്ന നിലയില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ ദേവസ്വം മന്ത്രി തയാറായില്ല. ഇപ്പോള്‍ തീർത്ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമുളളപ്പോള്‍ ശബരിമല സന്ദര്‍ശിച്ചശേഷം നടത്തുന്ന പ്രസ്താവനകള്‍ക്കു പിന്നില്‍ രണ്ടു ലക്ഷ്യങ്ങളുണ്ടെന്ന് വി.മുരളീധരൻ ചൂണ്ടിക്കാട്ടി.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്ത് ദേവസ്വം ബോര്‍ഡില്‍ ആധിപത്യം സ്ഥാപിക്കുകയെന്നത് ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായാണ് മുമ്പ് പമ്പയില്‍ നടന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് താക്കീത് നല്‍കിയത്. സ്വന്തം നിഷ്ക്രിയത്വം മൂടിവച്ച് എല്ലാം ദേവസ്വം ബോര്‍ഡിന്റെ തലയില്‍ കെട്ടിവച്ച് കൈകഴുകാനുളള ശ്രമത്തിന്റെ ഭാഗമാണ് കടകംപളളി സുരേന്ദ്രന്റെ പ്രസ്താവനകള്‍. ഈ പ്രസ്താവനകളിലൂടെ ശബരിമല തീർത്ഥാടനം അവതാളത്തിലാക്കാനും അതിലൂടെ ഇനിയും ഒഴിഞ്ഞുപോകാന്‍ തയാറാകാത്ത ദേവസ്വം പ്രസിഡന്റിനെ പുറത്താക്കി ദേവസ്വം ബോര്‍ഡില്‍ സ്വാധീനമുറപ്പിക്കാനുമുളള നീക്കമാണ് നടക്കുന്നതെന്നും വി.മുരളീധരൻ തന്റെ വാർത്താക്കുറിപ്പിൽ ആരോപിച്ചു.