കൊച്ചി: ജിഷ വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജ്ജി നൽകി. കേസിലെ വിചാരണ ബുധനാഴ്ച ആരംഭിയ്ക്കാനിരിക്കേയാണ് പാപ്പു കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസിലെ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾ പലതും വാസ്തവവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് പാപ്പു ഹർജ്ജി ഫയൽ ചെയ്തിരിക്കുന്നത്. ജിഷ കൊല്ലപ്പെട്ട സമയം സംബന്ധിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും, കുറ്റപത്രത്തിലുമുളള വൈരുദ്ധ്യവും ഹർജ്ജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജിഷയെ വധിക്കാനുപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും, അമീറുൾ ഇസ്ലാം തനിച്ചാണ് കൊല നടത്തിയതെന്ന പൊലീസിന്റെ വാദം അവിശ്വസനീയമാണെന്നും ഹർജ്ജിയിൽ പറയുന്നു. ഹർജ്ജി ഫയലിൽ സ്വീകരിച്ച കോടതി, പാപ്പുവിന്റെ അപേക്ഷയിന്മേൽ നാളെ വാദം കേൾക്കും.