ന്യൂഡൽഹി : വിപ്ളവചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഒഡിഷയിൽ സംഭവിച്ചതെന്ന് സമ്മതിച്ച് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ( മാവോയിസ്റ്റ് ). തങ്ങളുടെ 40 വർഷത്തെ പ്രവർത്തനത്തിനിടയിൽ ആദ്യമായാണ് ഇത്ര വലിയ നഷ്ടം സംഭവിക്കുന്നതെന്നും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് മദ്ധ്യമേഖല കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.സുരക്ഷ സേനയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് നവംബർ മൂന്നിന് മഹാരാഷ്ട്ര , ഛത്തീസ്ഗഡ്, ഒഡിഷ, ആന്ധ്ര , തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ബന്ദ് ആചരിക്കാനും പത്രക്കുറിപ്പിൽ ആഹ്വാനമുണ്ട് .
അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകരും നേതാക്കളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ടെന്ന് പത്രക്കുറിപ്പിൽ സ്ഥിരീകരിക്കുന്നു. കീഴടങ്ങിയ കേഡറുകളെ ഉപയോഗിച്ച് നടത്തിയ ഗൂഢാലോചനയിലൂടെയാണ് ഇത് സാദ്ധ്യമാക്കിയതെന്നും കുറ്റപ്പെടുത്തലുണ്ട്. എന്നാൽ ഇത്തരം ഗൂഢാലോചനകൾ പാർട്ടിയെ ശിഥിലമാക്കില്ല . ഇത്തരം നിരവധി തിരിച്ചടികൾ നേരിട്ടു തന്നെയാണ് പാർട്ടി ഇവിടം വരെ എത്തിയത് . ഈ നീക്കത്തിന് ഭരണകൂടം കനത്ത വില നൽകേണ്ടി വരുമെന്നും പത്രക്കുറിപ്പിൽ മുന്നറിപ്പ് നൽകുന്നുണ്ട്.
ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വിശാഖപട്ടണവും കോരാപുട്ടും സന്ദർശിച്ചതിനു ശേഷമാണ് തങ്ങൾക്ക് നേരേയുള്ള ആക്രമണത്തിന്റെ തീവ്രത കൂടിയത്. സുരക്ഷ സേന നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടാണ് പത്രക്കുറിപ്പ് അവസാനിപ്പിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 24 നാണ് ഒഡിഷയിലെ മൽകങ്കിരി ജില്ലയിൽ സുരക്ഷ സേന ഓപ്പറേഷൻ നടത്തിയത് . 28 കമ്യൂണിസ്റ്റ് ഭീകരരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.