ന്യൂഡൽഹി: ഉപഗ്രഹ വിക്ഷേപണത്തിൽ ഇന്ത്യ അപൂർവമായ മറ്റൊരു റെക്കോഡിന് കൂടി തുടക്കം കുറിക്കുന്നു. ഒറ്റ റോക്കറ്റിൽ ഒരേസമയം 83 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനാണ് ഐ.എസ്.ആർ.ഒ.യുടെ ശ്രമം.
81 വിദേശ ഉപഗ്രഹങ്ങളും രണ്ട് ഇന്ത്യന്‍ ഉപഗ്രഹങ്ങളും ഉൾപ്പെടെ 83 ഉപഗ്രഹങ്ങൾ 2017 ജനുവരിയോടെ ഒന്നിച്ച് വിക്ഷേപിക്കാനാണ് ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നത്. വിക്ഷേപിക്കുന്നവയിൽ ഭൂരിപക്ഷവും വലിപ്പം കുറഞ്ഞ നാനോ ഉപഗ്രഹങ്ങളായിരിക്കുമെന്ന് ആൻട്രിക്സ് കോർപ്പറേഷൻ ചെയർമാനും എം.ഡിയുമായ രാകേഷ് ശശിഭൂഷൺ അറിയിച്ചു.
ഐ.എസ്.ആർ.ഒയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ എക്സ് എൽ ആണ് വിക്ഷേപണത്തിനായി ഉപയോഗിക്കുക. നാല് ടൺ ഭാരമുള്ള പേ ലോഡുകൾ വരെ വഹിക്കാൻ ശേഷിയുള്ള റോക്കറ്റിൽ 1600കിലോഗ്രാമാണ് ദൗത്യത്തിനായി വഹിക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിദേശ ഉപഗ്രഹങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആൻട്രിക്സ് കോർപ്പറേഷൻ പുറത്തുവിട്ടിട്ടില്ല.
എല്ലാ ഉപഗ്രഹങ്ങളെയും ഒരേ ഭ്രമണപഥത്തിൽ തന്നെയാകും വിക്ഷേപിക്കുകയെങ്കിലും ഇവയെ ലക്ഷ്യത്തിലെത്തിക്കുന്നതുവരെ റോക്കറ്റിനെ പിടിച്ചുനിർത്തുകയെന്ന വെല്ലുവിളി നേരിടാനൊരുങ്ങുകയാണ് ഐ.എസ്.ആർ.ഒ. 500 കോടിയോളം രൂപയുടെ ഉപഗ്രഹ വിക്ഷേപണകരാറാണ് ഇതിനോടകം ഇന്ത്യയ്‌ക്ക് ലഭിച്ചിട്ടുള്ളത്.