ന്യൂഡൽഹി : ബുള്ളറ്റ് പ്രൂഫ് പടച്ചട്ടയും മികച്ച ഹെൽമറ്റും അത്യാധുനിക തോക്കുകളും വാങ്ങാനുള്ള പദ്ധതിക്ക് കേന്ദ്രസർക്കാർ ആരംഭം കുറിച്ചു . ദീർഘനാളായി മരവിപിച്ചിരുന്ന, സൈന്യത്തിന്റെ ആധുനീകീകരണം വേഗത്തിലാക്കാനാണ് തീരുമാനം . ഇത് സംബന്ധിച്ച് വിവരങ്ങൾ സമർപ്പിക്കാൻ വിവിധ ആയുധക്കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടു.
രണ്ട് പതിറ്റാണ്ട് പഴക്കമുള്ള ഇന്ത്യൻ നിർമ്മിത ഇൻസാസ് റൈഫിളുകളാണ് നിലവിൽ സൈന്യത്തിന്റെ പക്കലുള്ളത് . കൂടുതൽ ഉഗ്രശേഷിയുള്ള റൈഫിളാണ് സർക്കാർ ലക്ഷ്യമിടുന്നത് . 1, 85,000 റൈഫിളുകൾ വാങ്ങാനാണ് തീരുമാനം . ഒപ്പം ആധുനിക ഹെൽമറ്റുകളും ബുള്ളറ്റ് പ്രൂഫ് കവചങ്ങളും വാങ്ങും.
ഇന്ത്യൻ സൈന്യത്തെ നവീകരിക്കാൻ വേണ്ടി 250 ബില്യൺ ഡോളർ അനുവദിക്കാനാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം . നിരവധി പ്രതിസന്ധി ഘട്ടങ്ങളും യുദ്ധസമാനമായ സാഹചര്യവും നേരിടുന്ന ഇന്ത്യൻ സൈന്യത്തെ ഇനിയും നവീകരിച്ചില്ലെങ്കിൽ അത് രാജ്യസുരക്ഷയെത്തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തൽ . കഴിഞ്ഞ പത്തുവർഷമായി ഇതിനുള്ള യാതൊരു പ്രവർത്തനവും നടന്നിട്ടില്ലെന്നാണ് നിരീക്ഷണം.
5.6എം എം ഇൻസാസ് റൈഫിളുകൾക്ക് പകരം 7.62 എം എം റൈഫിളുകളാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് . അടുത്ത രണ്ട് വർഷത്തിനുള്ളിൽ 65,000 റൈഫിളുകളാണ് വാങ്ങുന്നത് . ഇത് സംബന്ധിച്ച് നവംബർ ഏഴിനു മുൻപ് വിവരങ്ങൾ സമർപ്പിക്കാൻ സർക്കാർ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട് . ലൈറ്റ് ആട്ടോമാറ്റിക്ക് റൈഫിളുകളും യന്ത്രത്തോക്കുകളും സ്നൈപ്പറുകളും വാങ്ങാനുദ്ദേശിച്ചവയിൽ ഉൾപ്പെടുന്നുണ്ട്.
മേക്ക് ഇൻ ഇന്ത്യ പദ്ധതി വഴി ആയുധങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ തീരുമാനമുണ്ടെങ്കിലും ഏറ്റവും അത്യാവശ്യമുള്ള ആയുധങ്ങൾ ഉടൻ വാങ്ങാനാണ് തീരുമാനം.