അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, ഫലം പ്രവചനാതീതമെന്ന് അഭിപ്രായ സർവ്വേകൾ. ഹില്ലരി ക്ലിന്റണും ഡൊണാൾഡ് ട്രംപും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. അതിനിടെ, നരേന്ദ്ര മോദിയുടെ പ്രചാരണ വാചകം കടമെടുത്ത് വോട്ട് അഭ്യർത്ഥിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ പരസ്യചിത്രം രാജ്യാന്തരതലത്തിൽ തന്നെ ശ്രദ്ധേയമാകുകയാണ്.
അമേരിക്കയിലെ ഇന്ത്യൻ വോട്ടർമാരെ ഏറ്റവും സ്വാധീനിക്കാവുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവമാണെന്ന് മനസ്സിലാക്കിയാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ നീക്കം. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്‍ഡിഎയുടെ പ്രചരണ വാചകമായിരുന്നു അബ് കി ബാർ മോദി സർക്കാർ. ഈ വാചകം കടമെടുത്ത് അബ് കി ബാർ ട്രംപ് സർക്കാർ എന്ന് പറഞ്ഞ് വോട്ടഭ്യർത്ഥിക്കുന്ന ഡൊനാൾഡ് ട്രംപിന്റെ വീഡിയോ ലോക ശ്രദ്ധയാകർഷിച്ച് കഴിഞ്ഞു. പ്രധാനമന്ത്രിയുടെ ചിത്രവും പരസ്യത്തിൽ ഉൾപ്പെടുത്തിയെന്നതും ശ്രദ്ധേയം.
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഏറെ നിർണ്ണായകമാണ് ഇന്ത്യൻ സമൂഹത്തിന്റെ വോട്ടുകൾ. അതേസമയം, തെരഞ്ഞടുപ്പ് ഫലം പ്രവചനാതീതമാണെന്ന് അഭിപ്രായ സർവ്വേകൾ സൂചിപ്പിക്കുന്നു. ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലരി ക്ലിന്റണും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നും വിലയിരുത്തലുണ്ട്. റിയൽ ക്ലിയർ പൊളിറ്റിക്സ് സംഘടന പുറത്ത് വിട്ട വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹിലരിയ്ക്കാണ് നേരിയ മുൻതൂക്കം.