ദുബായ്: മണിക്കൂറിൽ 1200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാവുന്ന ഹൈപ്പർലൂപ് സാങ്കേതികവിദ്യ ഇനി യു.എ.ഇയിലെ പൊതുഗതാഗത രംഗത്തേക്കും. ഇതോടെ ദുബായിൽ നിന്ന് അബുദാബിയിലേക്കുളള ദൂരം 15 മിനുട്ടായി ചുരുങ്ങും. ദുബായ്-അബുദാബി ഹൈപ്പർ ലൂപ് പാതയുടെ രൂപരേഖ നവംബര്‍ ഏഴിന് ഔദ്യോഗികമായി പ്രകാശിപ്പിക്കും.
ഒരു ചായകുടിക്കുന്ന സമയത്തിനുളളിൽ ദുബായിൽ നിന്നും തലസ്ഥാന നഗരിയായ അബുദാബിയിൽ പോയി മടങ്ങാം. എങ്ങനെയെന്ന് സംശയിച്ചാൽ, അതാണ് ഹൈപ്പർലൂപ് സാങ്കേതിക വിദ്യ. രണ്ടറ്റവും താങ്ങി നിർത്തുന്ന വൈ ആകൃതിയിലുളള തൂണുകളിലൂടെ കടന്നുപോവുന്ന ട്യൂബുകളില്‍ പ്രത്യേക രീതിയില്‍ വായു സമ്മര്‍ദ്ദം ക്രമീകരിച്ച് അതിവേഗ യാത്ര സാദ്ധ്യമാക്കുന്നതാണ് ഹൈപ്പർലൂപ് സാങ്കേതികവിദ്യ.
മണിക്കൂറിൽ 1200 കിലോമീറ്റർ വേഗത്തിൽ ഇതിലൂടെ സഞ്ചരിക്കാൻ കഴിയും ട്യൂബിനകത്തെ പെട്ടികളുടെ മാതൃകയിലുളള പേടകങ്ങളിലാണ് യാത്രക്കാർ സഞ്ചരിക്കുക. ദുബായ്-അബുദാബി അതിവേഗ യാത്ര സാദ്ധ്യമാക്കുന്ന ഹൈപ്പർ ലൂപ് മാതൃകയുമായി ബി.ഐ.ജി കമ്പനിയാണ് രംഗത്തെത്തിയിട്ടുളളത്.
ഇതോടെ കരമാർഗം പതിനഞ്ചു മിനുട്ടിനുളളിൽ ദുബായിൽ നിന്നും അബുദാബിയിൽ എത്താൻ കഴിയും. ഇതോടനുബന്ധിച്ചുളള വീഡിയോയും കമ്പനി പുറത്തുവിട്ടു. നവംബർ ഏഴിന് ഇതു സംബന്ധിച്ച പൂർണ വിവരങ്ങൾ ഔദോഗികമായി പുറത്തിറക്കുന്നതിന്റെ മുന്നോടിയായിട്ടാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. അബുദാബിയിൽ തുടങ്ങി അബുദാബി വിമാനത്താവളം വഴി മക്തും വിമാനത്താവളം കടന്നു ദുബായ് വിമാനത്താവളത്തിൽ എത്തിച്ചേരുന്ന വിധത്തിലാണ് അബുദാബി-ദുബായ് ഹൈപ്പർലൂപ് പാതയുടെ രൂപരേഖ തയ്യാറാക്കിയിട്ടുളളത്. ഈ പാത ബുർജ് ഖലീഫയും, ജബൽ അലി തുറമുഖവും ബന്ധിപ്പിക്കുന്നുമുണ്ട്.