കാസർകോട്: കെ.പി.ശശികല ടീച്ചര്‍ക്കെതിരെ കാസർകോട് പബ്ലിക് പ്രോസിക്യൂട്ടര്‍ കേസ് കൊടുത്തത് സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഹിന്ദു ഐക്യവേദി. എൽ.ഡി.എഫ് സര്‍ക്കാരിനെ പ്രീണിപ്പിച്ച് സ്വന്തം സ്ഥാനമാനങ്ങള്‍ ഉറപ്പിക്കാനാണ് അഡ്വ.സി.ഷുക്കൂറിന്റെ ശ്രമം. കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ നേതൃത്വം അറിയിച്ചു.
കാസർകോട് പബ്ലിക് പ്രോസിക്യൂട്ടറുടെ പരാതിയില്‍ സെക്ഷന്‍ 153 എ വകുപ്പ് പ്രകാരമാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ക്കെതിരെ കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തിരിക്കുന്നത്. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് പ്രസംഗിച്ചുവെന്നാണ് പരാതി. അതേസമയം സ്വാര്‍ത്ഥ താൽപര്യങ്ങള്ക്ക് വേണ്ടിയാണ് അഡ്വ.സി.ഷുക്കൂര്‍ പരാതി നൽകിയതെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞു.
ഭരണം മാറി വന്നപ്പോൾ തന്റെ സ്ഥാനമുറപ്പിക്കുന്നതിനും, ഭാര്യയായ ഷീന ഷുക്കൂറിന്റെ പ്രോ വൈസ് ചാൻസലർ പദവി വൈസ്ചാൻസലർ പദവിയിലേയ്ക്ക് ഉയർത്തുന്നതിനും വേണ്ടി എൽ.ഡി.എഫ് സർക്കാരിനെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യം വച്ചാണ് ഷുക്കൂർ ശശികലടീച്ചർക്കെതിരേ കേസ് നൽകിയതെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി ഷിബിൻ തൃക്കരിപ്പൂർ ജനം ടി.വിയോട് പറഞ്ഞു.
അഡ്വ.സി.ഷുക്കൂറിന്റെ ഭാര്യയാണ് എം.ജി സര്‍വ്വകലാശാല പ്രോ.വി.സിയായ ഡോ.ഷീന ഷുക്കൂര്‍. മുമ്പ് ദുബായില്‍ കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയില്‍ മുസ്ലീംലീഗിന്റെ പച്ചപ്പതാകയുടെ തണലിലാണ് തനിക്കും, ഭര്‍ത്താവിനും വീടും, കാറും, പദവിയുമൊക്കെ ലഭിച്ചതെന്ന് ഷീന ഷുക്കൂര്‍ പച്ചയ്ക്ക് പ്രസംഗിച്ചത് വന്‍ വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇരുവരുടെയും സ്ഥാനമാനങ്ങള്‍ നിലനിര്‍ത്തുമോ എന്നാണ് ഉറ്റു നോക്കുന്നതെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞു.
വിഷയത്തിൽ സംഘപരിവാര്‍ സംഘടനകള്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
അതേസമയം തനിക്കെതിരെ കേസ് എടുത്തതിനു പിന്നിൽ ആസൂത്രിത ഗൂഢാലോചനയാണെന്ന് കെ.പി.ശശികല ടീച്ചർ പറഞ്ഞു. സി.പി.എം -ലീഗ് ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും, കേസിനെ ധീരമായി നേരിടുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ജനം ടി.വിയോട് പറഞ്ഞു.
താൻ മതവിദ്വേഷ പ്രസംഗങ്ങൾ നടത്താറില്ലെന്നും, മത വിവേചനത്തിനെതിരെയും, ന്യൂനപക്ഷ പ്രീണത്തിനെതിരെയുമാണ് സംസാരിക്കാറുളളതെന്നും ശശികല ടീച്ചർ പറഞ്ഞു. കേരളത്തിൽ വരാൻ പോകുന്ന ലീഗ്-സി.പി.എം ബന്ധത്തിന്റെ തുടക്കമായാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും, ഹിന്ദു വിവേചനത്തിനെതിരെ താൻ ഇനിയും ശബ്ദമുയർത്തുമെന്നും ശശികല ടീച്ചർ വ്യക്തമാക്കി.