ഹൈദരാബാദ്: അദ്ധ്യാപകൻ ബോർഡ് തുടയ്ക്കുന്ന ഡസ്റ്റർ ഉപയോഗിച്ച് തലയ്ക്കടിച്ചതിനേത്തുടർന്ന് തലയ്ക്കുളളിൽ രക്തസ്രാവമുണ്ടായ വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ. രാജധാനി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ സുരേഷ് കുമാറിനാണ് അദ്ധ്യാപകനിൽ നിന്നും ക്രൂരമർദ്ദനമേറ്റത്.
തലയിൽ അടിയേറ്റ വിദ്യാർത്ഥി കുഴഞ്ഞു വീഴുകയായിരുന്നു. മൂന്നു ദിവസം സ്കൂളിൽ ഹാജരാകാതിരുന്ന സുരേഷ് കുമാർ 100 രൂപ പിഴയൊടുക്കാഞ്ഞതാണ് അദ്ധ്യാപകനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
സ്കൂളിൽ നിന്നും വിവരമറിയിച്ചതിനേത്തുടർന്ന് സുരേഷ്കുമാറിന്റെ രക്ഷിതാക്കളെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് സുരേഷ് കുമാറിന്റെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ആക്രമിച്ച അദ്ധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിനെതിരേ പ്രതിഷേധം ഉയരുന്നുണ്ട്. അദ്ധ്യാപകനെതിരേ വധശ്രമത്തിനു കേസെടുക്കണമെന്നും, സ്കൂളിന്റെ അനുമതി റദ്ദു ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.