കൊച്ചി: പാവപ്പെട്ടവരുടെ ചികിത്സാച്ചിലവു വഹിക്കാനുള്ള ഭരണഘടനാപരമായ ബാദ്ധ്യത സർക്കാരിനുണ്ടെന്ന് കേരള ഹൈക്കോടതി. തന്റെ മകന് മരുന്നും, ചികിത്സയും സൗജന്യമായി നൽകണമെന്നാവശ്യപ്പെട്ടു കൊണ്ട് പാലക്കാട് മേഴത്തൂർ സ്വദേശി മനോജ് നൽകിയ ഹർജ്ജിയിന്മേലാണ് ഹൈക്കോടതിയുടെ ശ്രദ്ധേയമായ പരാമർശമുള്ളത്.
ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് ചികിത്സയും. ഭരണഘടന ഉറപ്പു നൽകുന്ന ഈ ബാദ്ധ്യതയിൽ നിന്നും സർക്കാർ ഒഴിഞ്ഞു നിൽക്കാൻ പാടില്ല. ചികിത്സാച്ചിലവിനു പണമില്ലാത്തവരെ മരണത്തിനു വിട്ടു കൊടുക്കാൻ സർക്കാരിനാവില്ല. ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ദഹനരസം കുറഞ്ഞു പോകുന്ന പോംപി എന്ന ജനിതകരോഗം ബാധിച്ച മനോജിന്റെ മകന് സർക്കാർ സൗജന്യമായി ചികിത്സ നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി സിംഗിൾ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമർശങ്ങളുള്ളത്. മനോജിന്റെ മകന്റെ ചികിത്സയ്ക്ക് പ്രതിവർഷം 43 ലക്ഷം രൂപയുടെ മരുന്ന് ആവശ്യമുണ്ടെന്നും കോടതി വിലയിരുത്തി. എൻസൈം ചികിത്സയ്ക്കായി ഇറക്കുമതി ചെയ്യുന്ന മരുന്നാണ് ഉപയോഗിക്കുന്നത്.
അതേസമയം പ്രതിവർഷം ജനിക്കുന്ന കുട്ടികളിൽ 5.5 ലക്ഷം പേർക്ക് ദഹനരസം കുറഞ്ഞു പോകുന്ന അസുഖമുണ്ടെന്ന് സർക്കാർ ബോധിപ്പിച്ചു. ഒരാൾക്ക് ശരാശരി 50 ലക്ഷം രൂപയാണ് പ്രതിവർഷ ചികിത്സാച്ചിലവ്. സംസ്ഥാനം, സർക്കാർ ആശുപത്രികളിൽ മരുന്നു വാങ്ങാൻ നീക്കി വയ്ക്കുന്നത് 300 കോടി രൂപയാണ്. ഇത്തരം രോഗികൾക്ക് സൗജന്യമായി മരുന്ന് നൽകിയാൽ ഇനി വരും കൊല്ലങ്ങളിൽ ബജറ്റിന്റെ പകുതിയും ഇതിനായി നീക്കി വയ്ക്കേണ്ടി വരുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
എന്നാൽ ഈ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കിയ കോടതി, ഖജനാവിൽ ഫണ്ടില്ലെങ്കിൽ മറ്റേതെങ്കിലും സംഭാവനകളിലൂടെയോ, ജീവകാരുണ്യ പദ്ധതികളിലൂടെയോ ചികിത്സയ്ക്കാവശ്യമായ തുക കണ്ടെത്താൻ സർക്കാർ തന്നെ മുൻകൈ എടുക്കണമെന്നും നിർദ്ദേശിച്ചു. പരാതിക്കാരന്റെ മകന് സർക്കാർ ആശുപത്രികളിലോ, അവിടെ സാദ്ധ്യമല്ലെങ്കിൽ ചികിത്സാസൗകര്യമുള്ള സ്വകാര്യ ആശുപത്രികളിലോ സർക്കാർ ചിലവിൽ സൗജന്യ ചികിത്സ ലഭ്യമാക്കണമെന്നും കോടതി ഉത്തരവിട്ടു. ഇത്തരം കാര്യങ്ങൾക്കായി പൊതു ആരോഗ്യനയം ആവശ്യമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
പരാതിക്കാരന്റെ മൂത്ത മകൾ 2010ൽ ഇതേ രോഗം മൂലം മരിച്ചിരുന്നു. എറണാകുളം അമൃത ആശുപത്രിയിൽ കഴിയുന്ന മകന്റെ ജീവൻ നിലനിർത്തുന്നത് ഇപ്പോൾ വിദേശ കമ്പനിയുടെ കാരുണ്യപദ്ധതി വഴിയാണ്. ഈ പദ്ധതി നിലച്ചാൽ തുടർചികിത്സയ്ക്കു മാർഗ്ഗമില്ലെന്നും ഹർജ്ജിക്കാരൻ കോടതിയെ ബോധിപ്പിച്ചിരുന്നു.