തിരുവനന്തപുരം: ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ ടാങ്കർ ലോറിയുടമകൾ നടത്തി വന്നിരുന്ന സമരം ഒത്തു തീർപ്പായി. കരാർ വ്യവസ്ഥയിലെ അപാകതകൾ പരിഹരിക്കാമെന്ന ധാരണയിന്മേലാണ് സമരം ഒത്തുതീർപ്പായത്. നാളെ രാവിലെ മുതൽ ടാങ്കർ ലോറികൾ ഓടിത്തുടങ്ങുമെന്ന് ടാങ്കർ ലോറി ഉടമകളും, തൊഴിലാളി പ്രതിനിധികളും വ്യക്തമാക്കി.
ഗതാഗതമന്ത്രിയുടേയും, തൊഴിൽ മന്ത്രിയുടേയും സാന്നിദ്ധ്യത്തിലാണ് ഒത്തുതീർപ്പു ചർച്ചകൾ നടന്നത്. നിലവിലെ ടെണ്ടർ നടപടികൾ താൽക്കാലികമായി നിർത്തി വയ്‌ക്കാനും, നടപടികൾ ഡിസംബർ മൂന്നു വരെ നീട്ടി വയ്‌ക്കാനും ചർച്ചയിൽ ധാരണയായി.
അനിശ്ചിതകാല ടാങ്കർ ലോറി സമരം ആരംഭിച്ചതോടെ കേരളത്തിൽ ഇന്ധനക്ഷാമം രൂക്ഷമായിരുന്നു. സംസ്ഥാനത്തെ 1900 പമ്പുകളിൽ 900 എണ്ണവും ഐ.ഒ.സിയുടെ കീഴിലുള്ളതാണ്. സംസ്ഥാനത്തെ ഇന്ധനവിതരണത്തിന്റെ 48 ശതമാനവും ഐ.ഒ.സിയാണ് വഹിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഒത്തുതീർപ്പുചർച്ചയ്‌ക്കായി മന്ത്രിമാർ മുന്നോട്ടു വന്നത്.