ലഖ്നൗ: അഖിലേഷിന്റെ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് മൗനം പാലിച്ച് മുലായം സിങ് യാദവ്. അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖ്യമന്ത്രിസ്ഥാനാർത്ഥി ആരായിരിക്കുമെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുലായം മറുപടി നൽകിയില്ല. ഇക്കാര്യങ്ങൾ ഇപ്പോൾ തീരുമാനിക്കേണ്ടതില്ല എന്നു മാത്രമാണ് ചോദ്യത്തിന് മുലായം മറുപടി നൽകിയത്.
അഖിലേഷ് യാദവ് പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന വാർത്തകൾ തള്ളിക്കൊണ്ടാണ് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷനും അഖിലേഷ് യാദവിന്റെ പിതാവുമായ മുലായം സിങ് യാദവ് പത്രസമ്മേളനം നടത്തിയത്. കുടുംബവും പാർട്ടിയും ഒറ്റക്കെട്ടായാണ് മുൻപോട്ടു പോകുന്നത്. പരസ്പരം ഒരു പ്രതിസന്ധിയുമില്ല. അഖിലേഷ് യാദവ് മുഖ്യമന്ത്രിയായി തുടരും. സഹോദരൻ ശിവപാൽ യാദവുമായി ചേർന്നു നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. അതേസമയം പാർട്ടിക്കുള്ളിലെ ഭിന്നതയ്‌ക്ക് അയവു വരുത്താനുള്ള ശ്രമമാണ് മുലായം സ്വീകരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഞായറാഴ്ച ശിവപാൽ യാദവിനെ അഖിലേഷ് മന്ത്രിസഭയിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിനേത്തുടർന്നുണ്ടായ ആഭ്യന്തരപ്രതിസന്ധി പാർട്ടിയെ പിളർപ്പിന്റെ വക്കോളമെത്തിച്ചിരുന്നു. ഇതു സംബന്ധിച്ചു പരന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പ്രശ്നങ്ങൾക്ക് അയവു വരുത്താനുള്ള ശ്രമമെന്ന നിലയിൽ മുലായത്തിന്റെ പത്രസമ്മേളനം. അതേസമയം അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ ഒഴിഞ്ഞു മാറിയ മുലായത്തിന്റെ നടപടി, പാർട്ടിക്കുള്ളിൽ ഇപ്പോഴും കനലെരിയുന്നുവെന്ന സൂചനയാണ് നൽകുന്നത്.