ന്യൂഡൽഹി : പാക് ഭീകരൻ മുഹമ്മദ് ഖാനി ഉസ്മാനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന് തമിഴ്നാട്ടിൽ അറസ്റ്റിലായ മലയാളി ഐ.എസ് ഭീകരൻ സുബഹാനി ഹാജാ മൊയ്തീൻ. മൊസൂളിലെ ആയുധ പരിശീലന കാലയളവിൽ ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്നും സുബഹാനി വെളിപ്പെടുത്തി.
എൻ.ഐ.എ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനിടെയാണ് നിർണായക വിവരങ്ങൾ സുബഹാനി വെളിപ്പെടുത്തിയത്. മൊസൂളിലെ ഐ.എസ് ഭീകര ക്യാന്പിൽ ആയുധ പരിശീലനത്തിനിടെയാണ് ലഷ്കർ ഇ തൊയ്ബ ഭീകരൻ മുഹമ്മദ് ഖാനി ഉസ്മാനുമായി പരിചയപ്പെട്ടത്.
ഉഗ്ര സ്ഫോടന ശേഷിയുള്ള ബോംബുകൾ നിർമിക്കുന്നതിൽ വൈദഗ്ദ്ധ്യം മുഹമ്മദ് ഖാനി ഉസ്മാൻ ലഷ്കർ ഇ തൊയ്ബ നടത്തിയ ആക്രമണളുടെ ആസൂത്രണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരുന്നു. പാരീസിൽ ആക്രമണം നടത്തിയ സംഘത്തിൽ ഉൾപ്പെട്ട ഇയാളെ പിന്നീട് ഓസ്ട്രിയൻ അന്വേഷണ സംഘം പിടികൂടിയിരുന്നു.
അതേ സമയം 2011 ലെ മുംബൈ ഭീകരാക്രണത്തിന്റെ ആസൂത്രണത്തിൽ മുഹമ്മദ് ഖാനി ഉൾപ്പെട്ടിരുന്നതായും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. പാരീസ് ഭീകരാക്രണത്തിന് നേതൃത്വം നൽകിയ സലാഹ് അബ്ദുൾ സലാം, അബ്ദൽ ഹമീദ് അബാ ഔദ് എന്നിവരെ പരിചയമുണ്ടെന്നും സുബഹാനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.