ഹൈദരാബാദ് : കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് കാരണം സർവാധിപത്യം ആഗ്രഹിക്കുന്ന മാർക്സിസ്റ്റ് ആശയത്തിന്റെ അസഹിഷ്ണുതയാണെന്ന് ആർ.എസ്.എസ്. തെലങ്കാനയിലെ ഭാഗ്യനഗറിൽ നടക്കുന്ന ആർ.എസ്.എസ് അഖില ഭാരതീയ കാര്യകാരി മണ്ഡൽ അംഗീകരിച്ച പ്രമേയത്തിലാണ് പരാമർശം . മാതൃ സംഘടനയായ സിപിഐയെപ്പോലും വെറുതെ വിടാത്ത പ്രസ്ഥാനമാണ് സിപിഎം . സഖ്യകക്ഷികളായ ആർ.എസ്.പിയും ജനതാദളും പോലും സിപിഎം അക്രമത്തിന്റെ ചൂടറിഞ്ഞിട്ടുണ്ടെന്ന് പ്രമേയം പറയുന്നു. പാർട്ടി വിട്ടുപോയവരെപ്പോലും വെറുതെ വിടുന്നില്ല.
1942 ൽ ആർ.എസ്.എസ് കേരളത്തിൽ പ്രവർത്തനമാരംഭിച്ചത് മുതൽ പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ കമ്യൂണിസ്റ്റ് മാർക്സിസ്റ്റുകൾ ശ്രമിച്ചിട്ടുണ്ട് . ദേശസ്നേഹത്തിലധിഷ്ഠിതമായ സംഘ ആദർശത്തിൽ വിറളി പൂണ്ടാണ് സിപിഎം അക്രമം ആരംഭിച്ചത് . കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളിലായി ഇരുനൂറ്റി അൻപതോളം സംഘപ്രവർത്തകരെയാണ് മാർക്സിസ്റ്റ് ആശയം ഇല്ലാതാക്കിയത്. ഇതെല്ലാം നടന്നിട്ടുള്ളത് നേതൃത്വത്തിന്റെ അംഗീകാരത്തോടെ തന്നെയാണ് . പ്രമേയം കുറ്റപ്പെടുത്തുന്നു.
രാഷ്ട്രീയ കൊലപാതകങ്ങൾ ഇല്ലാതാക്കാനും സമാധാന അന്തരീക്ഷം നിലനിർത്താനും ആർ.എസ്.എസ് ആത്മാർത്ഥമായി തന്നെ ശ്രമിച്ചിട്ടുണ്ട്. എന്നാൽ സംഘ ആദർശത്തിൽ വിശ്വസിച്ച് പ്രവർത്തിക്കാൻ തങ്ങളുടെ സംഘടനയിൽ നിന്ന് പ്രവർത്തകർ വിട്ടുപോകുന്നത് കായികമായി നേരിടാനാണ് സിപിഎം എപ്പോഴും ശ്രമിച്ചിട്ടുള്ളത് .ഈ അക്രമങ്ങൾ തുടർന്ന് പോകാൻ തന്നെയാണ് നിർഭാഗ്യവശാൽ സിപിഎം ഇപ്പോഴും ശ്രമിക്കുന്നതെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
അധികാരത്തിൽ എത്തുമ്പോഴെല്ലാം പോലീസിനെ രാഷ്ട്രീയമായി ഉപയോഗിച്ച് പാർട്ടി പ്രവർത്തകർക്ക് കൊല്ലാനും കൊള്ള നടത്താനും എല്ലാ സഹായങ്ങളും നൽകുന്നത് മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥിരം സ്വഭാവമാണ് . കൊല്ലുക മാത്രമല്ല സാമ്പത്തികമായും സാമൂഹികമായും ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോട് കൂടി സംഘപ്രവർത്തകരുടെ വീടുകളും മറ്റ് വസ്തുവകകളും വാഹനങ്ങളും തകർക്കുകയും ചെയ്യുന്നു. സ്ത്രീകളേയും കുട്ടികളേയും പോലും വെറുതെ വിടുന്നില്ല.
ഇത്തരം ആക്രമണങ്ങൾ നേരിടുമ്പോഴും പതറാതെ സംഘ ആദർശം ഉയർത്തിപ്പിടിച്ച് മുന്നോട്ടു പോകുന്ന കേരളത്തിലെ പ്രവർത്തകരെ ഓർത്ത് ആർ.എസ്.എസ് അഭിമാനം കൊള്ളുന്നതായി പ്രമേയം വ്യക്തമാക്കുന്നു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സംഘ ആശയങ്ങൾ വളരുകയും പിന്തുണ നേടുകയും ചെയ്യുന്നുണ്ടെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ രാഷ്ട്രീയ അതിക്രമങ്ങളെ നേരിട്ട് നീതിയും നിയമവും നടപ്പിലാക്കണമെന്ന് സംസ്ഥാന സർക്കാരിനോടും കേന്ദ്രസർക്കാരിനോടും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രമേയം അവസാനിക്കുന്നത് . സിപിഎമ്മിന്റെ അക്രമരാഷ്ട്രീയ പ്രവർത്തനങ്ങൾ പൊതു സമൂഹത്തിന്റെ മുന്നിലെത്തിക്കാൻ മാദ്ധ്യമങ്ങളും സാംസ്കാരിക പ്രവർത്തകരും മുന്നിട്ടിറങ്ങണമെന്നും പ്രമേയം അഭ്യർത്ഥിക്കുന്നു.