വയനാട്: അവഗണനകൾക്ക് നടുവിൽ വയനാട്ടിലെ പഴശ്ശി സ്മാരകം. 30 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച പഴശ്ശിരാജ സ്മാരക ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ പണി പൂർത്തിയായിട്ടും തുറന്ന് പ്രവർത്തിക്കാതെ അനാഥമായി കിടക്കുകയാണ്.
പഴശ്ശി രാജാവ് മരണമടഞ്ഞ വയനാട്ടിലെ മാവിലാംതോട് എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ഓർമ്മക്കായി സ്മൃതി മണ്ഡപവും ലൈബ്രറി ആൻഡ് റിസർച്ച് സെന്ററും സ്ഥാപിച്ചത്. എന്നാൽ ഇന്ന് മേൽനോട്ടത്തിന് പോലും ആളില്ലാതെ അനാഥമായി കിടക്കുകയാണ് ഇവിടം. 2012 ൽ ജില്ലാപഞ്ചായത്ത് 30 ലക്ഷം രൂപ ചിലവഴിച്ച് പണി പൂർത്തിയാക്കിയ റിസർച്ച് സെന്റർ തുറന്ന് പ്രവർത്തിക്കാത്തതിനാൽ നശിച്ചു തുടങ്ങി.
എല്ലാ വർഷവും പഴശ്ശി അനുസ്മരണത്തിന് ഇവിടെയെത്തുന്ന ജന പ്രതിനിധികൾ സ്മൃതി മണ്ഡപത്തിന്റെയും റിസർച്ച് സെന്ററിന്റെയും പുരോഗതിയെ ക്കുറിച്ച് വാഗ്‌ദാനം നൽകാറുണ്ടെങ്കിലും ഒന്നും പ്രവർത്തികമായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
പാർക്കിങ് ഏരിയാ, റസ്റ്റോറന്റ് തുടങ്ങി വിനോദ സഞ്ചാരികളെ ആകർഷിക്കാനായി തുടങ്ങിയ പദ്ധതികളും പാതിവഴിയിലാണ്, ഇത്തരത്തിൽ അധികൃതരുടെ അനാസ്ഥ മൂലം മാവിലാംതോട്ടിലെത്തുന്ന ചരിത്ര വിദ്യാർത്ഥികളും വിനോദ സഞ്ചാരികളും പഴശ്ശി സ്മാരകത്തിന്റെ ശോചനീയാവസ്ഥ കണ്ട് മടങ്ങേണ്ട സ്ഥിതിയാണ്.