മലേഷ്യ: കളിക്കളത്തിലും പാകിസ്ഥാന് ശക്തമായ മറുപടി നൽകി ഇന്ത്യ. ഏഷ്യൻ ചാംപ്യൻസ് ഹോക്കിയിലെ ലീഗ് പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് പാക് ടീമിനെ ഇന്ത്യൻ വീരൻമാർ തകർത്തത്. അഭിമാന വിജയം രാജ്യത്തെ ധീര സൈനികർക്ക് സമർപ്പിക്കുന്നതായി നായകൻ ശ്രീജേഷ് പ്രതികരിച്ചു.
മലേഷ്യയിൽ കുവാന്താനിൽ അരങ്ങേറിയ ആവേശരകമായ പോരാട്ടത്തിലാണ് ബദ്ധവൈരികളായ പാകിസ്ഥാനെതിരെ ഇന്ത്യൻ ചുണക്കുട്ടൻമാർ വിജയം രചിച്ചത്. മലയാളിയായ ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന്‍റെ നേതൃത്വത്തിൽ ഇറങ്ങിയ, ടീം ഇന്ത്യ 1-2ന് പിന്നിട്ട് നിൽക്കെ മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. പർദീപ് മോർ, രൂപീന്ദർ പാൽ സിംഗ്, രമൺദീപ് സിംഗ് എന്നിവർ പാക് വലയിൽ നിറയൊഴിച്ചു.
ഉറി ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ കളിക്കളത്തിൽ ഇന്ത്യ നേടുന്ന പ്രധാനവിജയമാണ് മലേഷ്യയിലെ ചാംപ്യൻസ് ഹോക്കി ടൂർണ്ണമെന്‍റിൽ യാഥാർഥ്യമായത്.
അഭിമാന വിജയം രാജ്യത്തെ ധീരസൈനികർക്ക് സമർപ്പിക്കുന്നതായി ഇന്ത്യൻ നായകൻ ശ്രീജേഷ് പ്രതികരിച്ചു. ജയത്തോടെ ചാംപ്യൻസ് ഹോക്കിയിൽ ഇന്ത്യൻ ടീമിന് ഏഴ് പോയിന്‍റായി. 3 പോയിന്‍റ് മാത്രമാണ് പാകിസ്ഥാന്‍റെ സമ്പാദ്യം.
നേരത്തെ ഉറി ഭീകരാക്രമണം നടന്ന അതേ ദിവസം അണ്ടർ-17 ഏഷ്യൻ ചാംപ്യൻസ് ഹോക്കിയിൽ ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചിരുന്നു.