ന്യൂഡൽഹി : കാമ്പ്രിയൻ മലനിരകളും അതി കഠിനമായ പരിശീലനവും പുല്ലുപോലെ നേരിട്ട ഭാരതത്തിന്റെ അഭിമാനമായ ഗൂർഖ റൈഫിൾസിന് വെയിൽസിൽ നടന്ന സൈനിക പരിശീലനത്തിൽ സ്വർണ മെഡൽ . കാമ്പ്രിയൻ പട്രോൾ എന്ന പേരിൽ നടന്ന അന്താരാഷ്‌ട്ര സൈനിക പരിപാടിയിലാണ് ഇന്ത്യൻ സൈന്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഗൂർഖ റൈഫിൾസിന് സ്വർണ മെഡൽ ലഭിച്ചത്.
80 കിലോമീറ്റർ ചുറ്റളവിൽ 48 മണിക്കൂർ കാല ദൈർഘ്യമുള്ള മത്സരമായിരുന്നു കാമ്പ്രിയൻ പട്രോൾ. ഓരോ രാജ്യത്തിന്റെയും സൈനിക സംഘത്തിന് പ്രത്യേകം ജോലി ഏൽപ്പിക്കും . അത് 48 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കണം . ആയുധ സാമഗ്രികളടക്കമുള്ള പ്രത്യേക കിറ്റും നൽകും . മത്സരത്തിനിടെ കിറ്റിലുള്ള ഏതെങ്കിലും സാധനം നഷ്ടപ്പെട്ടാൽ പോയിന്റും നഷ്ടമാകും . ഒപ്പം ഉപയോഗമില്ലാത്ത അത്രയും ഭാരമുള്ള മറ്റൊരു സാധനവും നൽകും.
2010 ലും 2014 ലും സ്വർണമെഡൽ നേടിയ ഇന്ത്യൻ സൈന്യത്തിന് ഇക്കുറിയും പിഴച്ചില്ല . അടിയന്തിര ശസ്ത്രക്രിയ ചെയാനുള്ള കഴിവ് , ശത്രു വാഹനങ്ങളേയും വിമാനങ്ങളേയും തിരിച്ചറിയൽ , മൈനുകൾ തിരിച്ചറിയൽ , അടുത്ത് നിന്നുള്ള യുദ്ധം , പ്രതിബന്ധങ്ങൾ അതിജീവിച്ചുള്ള ലക്ഷ്യ പൂർത്തീകരണം, റേഡിയോ വാർത്താ വിനിമയം, തുടങ്ങിയവയായിരുന്നു മത്സരത്തിലെ സുപ്രധാന ഭാഗങ്ങൾ . 75 ശതമാനം പൂർത്തിയാക്കി മികവ് പുലർത്തിയാണ് ഗൂർഖ റൈഫിൾസ് സ്വർണമെഡൽ നേടിയത്.
8 ഗൂർഖ റൈഫിൾസിലെ രണ്ടാം ബറ്റാലിയനിലെ എട്ട് അംഗങ്ങളാണ് ഭാരതത്തിനു വേണ്ടി മത്സരത്തിൽ പങ്കെടുത്തത്. 65 മുതൽ 74 ശതമാനം വരെ പൂർത്തിയാക്കിയവർക്ക് വെള്ളിയും 55 മുതൽ 64 ശതമാനം വരെ പൂർത്തിയാക്കിയവർക്ക് വെങ്കലവും ലഭിക്കും . 55 ശതമാനത്തിന് താഴെ പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും നൽകും.