ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി റിക്രൂട്ട്മെന്റ് നടത്തുന്നതിലെ മുഖ്യകണ്ണി മലയാളിയെന്ന് വിവരം. കോഴിക്കോട് സ്വദേശി സജീര്‍ മംഗളചേരി അബ്ദുളളയാണ് അഫ്ഗാനിസ്ഥാനിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതെന്ന് എന്‍ഐഎ കണ്ടെത്തി. കണ്ണൂരിലെ കനകമലയില്‍ അറസ്റ്റിലായവരില്‍ നിന്നാണ് സജീറിനെക്കുറിച്ചുളള വിവരങ്ങള്‍ ലഭിച്ചത്.
കേരളത്തിലെ ബിജെപി നേതാക്കളെയും ഇസ്ലാംവിരുദ്ധ വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുന്ന ജഡ്ജിമാരെയും വധിക്കാനും, കൊടൈക്കനാലില്‍ ഇസ്രായേലി പൗരന്മാരെ ആക്രമിക്കാനും ഇയാള്‍ പദ്ധതിയിട്ടിരുന്നു. ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളില്‍ ഐഎസിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു സജീര്‍ ഇന്ത്യയില്‍ നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്തതെന്നാണ് എന്‍ഐഎ കണ്ടെത്തിയത്.
റിക്രൂട്ട് ചെയ്തവര്‍ക്ക് അഫ്ഗാനിസ്ഥാനില്‍ ആയുധ പരിശീലനം നല്കി. ബോംബ് നിര്‍മാണത്തില്‍ ഉള്‍പ്പെടെയായിരുന്നു പരിശീലനം. കഴിഞ്ഞ ഏപ്രിലില്‍ നാട്ടില്‍ നിന്ന് ദുബായിലെത്തിയ സജീര്‍ അവിടെ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ഇയാള്‍ നിലവില്‍ അഫ്ഗാനിസ്ഥാനില്‍ ഐഎസിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍. കോഴിക്കോട് നിന്ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ ഇയാള്‍ ദുബായിലേക്ക് യാത്ര ചെയ്തിരുന്നതായും തെളിഞ്ഞിട്ടുണ്ട്.
5 വര്‍ഷം മുന്‍പ് പാനൂരില്‍ നിന്ന് ദോഹയ്ക്ക് പോയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ മന്‍സീദ് ആണ് സജീറിനൊപ്പം കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്റിന് കരുക്കള്‍ നീക്കിയിരുന്നത്. കേരളത്തിലെ ഐഎസ് ബന്ധമുളളവര്ക്കെല്ലാം സജീറുമായി അടുപ്പമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.
ഇന്ത്യയില്‍ നിന്നും എഴുപതോളം പേര് ഐഎസില്‍ എത്തിയതായിട്ടാണ് അന്വേഷണ ഏജന്‍സികളുടെ ഔദ്യോഗിക കണക്ക്. കണ്ണൂര്‍ കനകമലയില്‍ നിന്ന് ഈ മാസം ആദ്യം ഐഎസ് ബന്ധമുളള ആറ് പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു. കനകമലയില്‍ രഹസ്യയോഗം ചേരുന്നതിനിടെ സ്ഥലത്തെത്തിയ എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടുകയായിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട് നിന്നും കോയമ്പത്തൂരില്‍ നിന്നും ചിലരെക്കൂടി എന്‍ഐഎ പിടികൂടിയിരുന്നു.