ന്യൂഡൽഹി: വിദ്യാർത്ഥിയെ വാഹനത്തിൽ തടഞ്ഞു നിർത്തി വെടി വച്ചു കൊന്ന കേസിൽ അറസ്റ്റിലായിരുന്ന ബിഹാറിലെ ജെ.ഡി.യു നേതാവ് മനോരമാദേവിയുടെ മകൻ റോക്കി യാദവ് എന്ന രാകേഷ് രഞ്ജൻ യാദവ് കോടതി ജാമ്യം അനുവദിച്ചതിനേത്തുടർന്ന് ജയിൽ മോചിതനായി.
കൊലപാതകത്തിനു ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന റോക്കിയെ അച്ഛൻ ബിന്ദേശ്വരി പ്രസാദ് യാദവിന്റെ ഡയറി ഫാമിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇതേത്തുടർന്ന് റോക്കിയെ സഹായിച്ച കുറ്റത്തിന് അച്ഛൻ ബിന്ദേശ്വരി യാദവും സഹായിയും പൊലീസ് പിടിയിലായിരുന്നു.
തുടർന്നു പൊലീസ് നടത്തിയ തിരച്ചിലിൽ മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനത്തെ മനോരമാദേവിയുടെ വീട്ടിൽ നിന്നും മദ്യം പിടികൂടിയതും വാർത്തയായിരുന്നു.
പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യ സച്ച്ദേവയെയായിരുന്നു തന്റെ വാഹനത്തെ മറികടന്നുവെന്നാരോപിച്ച് വാഹനത്തിൽ തടഞ്ഞു നിർത്തി റോക്കി വെടി വച്ചു കൊന്നത്. കേസിൽ പത്തു ലക്ഷം രൂപയോളം വിലവരുന്ന തോക്കും പൊലീസ് കണ്ടെടുത്തിരുന്നു.