ന്യൂഡൽഹി: സ്കൂൾ കുട്ടികളെ എട്ടാം ക്ലാസുവരെ വിജയിപ്പിക്കുന്ന നയത്തിൽ മാറ്റം വരുന്നു. സ്കൂൾ കുട്ടികളുടെ പഠന നിലവാരത്തിലുണ്ടാകുന്ന തകർച്ചയാണ് ഇതിന് കാരണം. അടുത്ത ആഴ്ചയോടെ ഇത് പ്രാവർത്തികമാക്കാനാണ് കേന്ദ്ര മാനവ വിഭവ മന്ത്രാലയത്തിന്റെ തീരുമാനം.
വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എട്ടാം ക്ലാസുവരെയുള്ള സ്കൂൾ വിദ്യാർഥികളെ വിജയിപ്പിക്കണം എന്ന നയത്തിനാണ് മാറ്റം വരാന്‍ പോകുന്നത്. വിദ്യാഭ്യാസ അവകാശ നിയമം മുന്‍ നിർത്തി പല സ്വകാര്യ സ്കൂളുകളും വിജയശതമാനം വർദ്ധിപ്പുന്നതിനായി നിലവാരമില്ലാത്ത കുട്ടികളെ പോലും വിജയിപ്പിച്ചു വിടുന്ന സാഹചര്യം നിലവിലുണ്ട്.
വിദ്യാഭ്യാസ നിലവാരം തകരുന്നു എന്ന പരാതിയെ തുടർന്ന് പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ദൽജിത് സിങ് ചീമയുടെ നേതൃത്വത്തിലുള്ള സമിതിക്ക് കേന്ദ്ര മാനവ വിഭവ മന്ത്രാലയം രൂപം നൽകിയിരുന്നു. ഈ വിഷയത്തിൽ എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം രേഖപ്പെടുത്തിയ റിപ്പോർട്ട് സമിതി കേന്ദ്ര സർക്കാരിന് നൽകി.
ഡൽഹിയിൽ ആറാം ക്ലാസ് വിദ്യാർഥികൾക്കിടയിൽ നടത്തിയ സർവെയിൽ പകുതിയോളം പേർക്ക് അക്ഷരം കൂട്ടി വായിക്കാന്‍ പോലും അറിയില്ലെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ ഇത്തരം വിദ്യാർത്ഥികളെ വിജയിപ്പിച്ചു വിടുന്നത് തുടർപഠനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാന്‍ ഒകാടോബർ 25 ന് യോഗം ചേരുന്നുണ്ട്.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ മന്ത്രുമാരും യോഗത്തിൽ പങ്കെടുക്കും. സിലബസ് മാറ്റുന്നതും പ്രായോഗിക പരിശീലനം നൽകുന്നതും ഉൾപ്പടെ നിരവധി നിർദേശങ്ങളാണ് റിപ്പോർട്ടിലുളളത്.