ബീജിംഗ്: സോഷ്യൽ മീഡിയയിൽ വ്യാപിക്കുന്ന ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തുള്ള പോസ്റ്റുകൾക്കെതിരേ ചൈനീസ് ദേശീയമാദ്ധ്യമം. ചൈനയുടെ ഉൽപ്പന്നങ്ങളോട് കിടപിടിക്കാൻ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കാവില്ലെന്നും, ഈ ആഹ്വാനങ്ങൾ വിലപ്പോവില്ലെന്നുമാണ് മാദ്ധ്യമത്തിന്റെ പ്രകോപനപരമായ അവകാശവാദം. ചൈനീസ് മാദ്ധ്യമമായ ഗ്ലോബൽ ടൈംസ് ആണ് ഭാരതത്തിലെ ജനവികാരത്തിനെതിരേ പ്രകോപനപരമായ വിമർശനവുമായി രംഗത്തെത്തിയിട്ടുള്ളത്.
ചൈനയുടെ പിന്തുണയോടെ പാകിസ്ഥാൻ ഭാരതത്തിൽ നടത്തുന്ന വിധ്വംസകപ്രവർത്തനങ്ങൾക്ക് മറുപടിയായാണ് ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ഭാരതത്തിലുടനീളം സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും ഹാഷ്ടാഗുകളും പ്രചരിച്ചത്.
ചൈനയിലെ കമ്പനികളോട് ഭാരതത്തിൽ നിക്ഷേപം നടത്തരുതെന്നും, പകരം ചൈനയുടെ ഉൽപ്പന്നങ്ങൾ ഇന്ത്യക്കാർ അവിടെ ചെന്നു വാങ്ങാൻ ഇടവരുത്തണമെന്നും മാദ്ധ്യമം മുന്നറിയിപ്പു നൽകുന്നു.
സമീപകാലത്ത് ഇന്ത്യൻ മാദ്ധ്യമങ്ങളിലും, സമൂഹമാദ്ധ്യമങ്ങളിലും പ്രചരിക്കുന്ന ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുന്നതു സംബന്ധിച്ച ജനങ്ങളുടെ ആഹ്വാനം കേവലം അമിതാവേശം മൂലമാണെന്നാണ് റിപ്പോർട്ട് പരിഹസിക്കുന്നത്.
ഭാരതത്തിന്റെ ഉൽപ്പാദനമേഖലയ്ക്ക് ചൈനയോടു കിടപിടിക്കാനാവില്ലെന്ന് അവകാശപ്പെടുന്ന മാദ്ധ്യമം അമേരിക്കയുൾപ്പെടെയുള്ള രാഷ്ട്രങ്ങളുമായി ഭാരതം പുലർത്തുന്ന നയതന്ത്രബന്ധത്തെയും വിമർശിക്കുന്നു. അമേരിക്കയ്ക്ക് ചൈനയോട് അസൂയയാണെന്നും കൂടി പറഞ്ഞു വയ്ക്കുന്നുണ്ട് ചൈനയുടെ ദേശീയമാദ്ധ്യമം.