ന്യൂഡൽഹി: ഭാരതവും റഷ്യയും സംയുക്തമായി പുതിയ തലമുറ ബ്രഹ്മോസ് മിസൈലുകൾ നിർമ്മിക്കാനൊരുങ്ങുന്നു. 600 കിലോമീറ്റർ ദൂരപരിധിയ്‌ക്കുമപ്പുറം നാശം വിതയ്‌ക്കാൻ കഴിയുന്ന ക്രൂസ് മിസൈലുകൾ പാകിസ്ഥാന്റെ മുഴുവൻ ഭാഗങ്ങളിലും ലക്ഷ്യം കാണാൻ പ്രാപ്തമായവയാണ്.
ഗോവയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലാണ് നിർണ്ണായകമായ ഈ ഉടമ്പടിയിൽ ഭാരതവും റഷ്യയും ഒപ്പു വച്ചത്. റഷ്യയുടെ എസ്.400 മിസൈൽ വേധ മിസൈലുകൾ വാങ്ങുന്നതു കൂടാതെയാണ് സംയുക്തമായി മിസൈലുകൾ നിർമ്മിക്കുന്ന പദ്ധതിയിലും ഇരു രാജ്യങ്ങളും കരാറാകുന്നത്. അതേസമയം ഉച്ചകോടിയിൽ ഇക്കാര്യങ്ങൾ പരസ്യപ്പെടുത്തിയിരുന്നില്ല.
എന്നാൽ, പുതിയ ഉടമ്പടിയേക്കുറിച്ചു പരാമർശിക്കാതെ തന്നെ റഷ്യയും ഭാരതവും അഞ്ചാം തലമുറ മിസൈലുകൾ വികസിപ്പിക്കുന്നതിൽ കൈകോർക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ മാദ്ധ്യമപ്രവർത്തകരോട് സൂചിപ്പിച്ചിരുന്നു.
ബ്രഹ്മോസ് മിസൈലുകളുടെ കൃത്യത എടുത്തു പറയേണ്ട സവിശേഷതയാണ്. മികച്ച സാങ്കേതികവിദ്യയുടെ പിൻബലമുള്ളതാവും, അണുവിട തെറ്റാതെ ലക്ഷ്യം ഭേദിക്കാൻ കെൽപ്പുള്ള ഈ മിസൈലുകൾ. യുദ്ധസാഹചര്യമുണ്ടായാൽ, പാകിസ്ഥാന് ഉറക്കമില്ലാത്ത രാവുകൾ സമ്മാനിക്കാൻ കഴിയുന്നതാവും ഈ പോർമുനകൾ.
മിസൈൽ ടെക്നോളജി കൺട്രോൾ റെജിമിൽ ഭാരതം അംഗമായതിനു ശേഷം, മിസൈൽ സാങ്കേതികവിദ്യയിൽ ഭാരതവും റഷ്യയും കൈകോർക്കുന്ന ഈ സംരംഭം, ഭാരതത്തിന്റെ മിസൈൽ പ്രതിരോധ രംഗത്ത് കൂടുതൽ കരുത്തേകുന്നതാണെന്നു വിലയിരുത്തപ്പെടുന്നു.
എം.ടി.സി.ആർ മാർഗ്ഗനിർദ്ദേശപ്രകാരം മിസൈൽ ക്ലബ്ബിനു വെളിയിലുള്ള രാഷ്‌ട്രങ്ങൾക്ക് 300 കിലോമീറ്റർ ദൂരപരിധിയിൽ കൂടുതലുള്ള മിസൈലുകൾ വിൽക്കുവാനോ, ക്ലബ് അംഗങ്ങൾക്ക് ക്ലബ്ബിനു വെളിയിലുള്ള രാഷ്‌ട്രവുമായി ചേർന്ന് ഇവ നിർമ്മിക്കുവാനോ സാദ്ധ്യമല്ല. ഭാരതം എം.സി.ടി.ആർ അംഗമായതോടെ ദീർഘദൂര മിസൈൽ സാങ്കേതികവിദ്യയിൽ മറ്റ് ക്ലബ്ബ് അംഗങ്ങളുമായി കൈകോർക്കുന്നതിനു തടസ്സമില്ലാതെയായിരിക്കുകയാണ്.
ബ്രഹ്മോസ് മിസൈലുകളുടെ നിലവിലെ ദൂരപരിധി 300 കിലോമീറ്ററുകളാണ്. ഇത് പാകിസ്ഥാന്റെ എല്ലാ മേഖലകളിലും എത്തിച്ചേരുവാൻ പര്യാപ്തമല്ല. എന്നാൽ ദൂരപരിധി 600 കിലോമീറ്റർ ആകുന്നതോടെ, ബ്രഹ്മോസിന് എത്തിച്ചേരാൻ കഴിയാത്ത ഒരു മേഖല പോലും പാകിസ്ഥാനിലുണ്ടാവില്ല.
ഭാരതത്തിന് നിലവിൽ ബ്രഹ്മോസിനേക്കാൾ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലുകളുണ്ട്. എന്നാൽ ബ്രഹ്മോസിന്റെ പ്രത്യേകത തന്ത്രപ്രധാനമായ അതീവ സുരക്ഷിത ഇടങ്ങളിൽ പോലും കടന്നെത്തി ആക്രമണം നടത്താനാകുമെന്നതാണ്. ലക്ഷ്യത്തിലേക്കടുക്കുന്ന ഏതു സമയത്തും ദിശ വ്യതിചലിപ്പിക്കാനും ബ്രഹ്മോസിനു കഴിയും. പൂർണ്ണമായും ഒരു പൈലറ്റില്ലാവിമാനത്തിന്റെ സാങ്കേതികത്തികവും, നിയന്ത്രണമികവും ലക്ഷ്യത്തിലെത്തുവോളം ബ്രഹ്മോസിനുണ്ടാകുമെന്നത് ആക്രമണത്തിന്റെ കൃത്യത ഉറപ്പു വരുത്തുന്നു. ശത്രുവിന്റെ മിസൈൽ വേധസംവിധാനങ്ങളിൽ നിന്നും സമർത്ഥമായി ഒഴിഞ്ഞു മാറാനും ബ്രഹ്മോസിനു കഴിയും.
ഉയർന്ന പ്രദേശങ്ങളിലും മറ്റുമുള്ള തീവ്രവാദി ക്യാമ്പുകൾ പോലെയുള്ള രഹസ്യയിടങ്ങളിൽ കടന്നാക്രമണം നടത്താൻ ബ്രഹ്മോസിന്റെ ഈ സ്വയം ഗതിനിർണ്ണയ സാങ്കേതികവിദ്യ വളരെയേറെ സഹായകമാണ്.
കുറഞ്ഞ ദൂരപരിധിയിൽ അന്തർവാഹിനികളിൽ നിന്നും വിമാനങ്ങളിൽ നിന്നും തൊടുക്കാവുന്ന പോർമുനകളും പുതിയ ഉടമ്പടി പ്രകാരം ഭാരതവും റഷ്യയും സംയുക്തമായി നിർമ്മിക്കും.