റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെ വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ. എല്ലാ കാര്യങ്ങൾക്കും പരാതിപ്പെടുന്ന ട്രംപിന്റെ പ്രവണത അവസാനിപ്പിക്കണം. തെരഞ്ഞെടുപ്പ് നടപടികളിൽ ട്രംപ് വിശ്വാസം കൽപ്പിക്കാതിരിക്കുന്നത് ദൗർഭാഗ്യകരമെന്നും ഒബാമ തുറന്നടിച്ചു.
വൈറ്റ് ഹൗസിലെ റോസ് ഗാർഡൻസിൽ ഇറ്റാലിയൻ പ്രധാനമന്ത്രി മറ്റിയോ റെൻസിയുമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബരാക്ക് ഒബാമ ഡൊണാൾഡ് ട്രംപിനെതിരെ വിമർശനവുമായി രംഗത്ത് എത്തിയത്.
തെരഞ്ഞടുപ്പിനോടനുബന്ധിച്ച് നടക്കുന്ന ടെലിവിഷൻ സംവാദങ്ങളിൽ ട്രംപ് നടത്തുന്ന അനാവശ്യ പരാമർശങ്ങൾ മതിയാക്കണം. ചെറിയ കാര്യങ്ങൾക്ക് പോലും പരാതിപ്പെടുന്ന ട്രംപിന്റെ സ്വഭാവം അവസാനിപ്പിക്കണം. പരാതിപറയാതെ ജനങ്ങളുടെ വോട്ട് നേടാനാണ് ട്രംപ് ശ്രമിക്കേണ്ടതെന്നും ഒബാമ പറഞ്ഞു.
പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് ചേരുന്ന വാക്കുകളല്ല ട്രംപിന്റേത്. ട്രംപിന്റെ പ്രസ്താവനകൾ വസ്തുതയില്ലാത്തതാണ്. മറ്റുളളവരെ കുറ്റം പറയുന്ന ട്രംപിന്റെ സ്വഭാവം പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് ചേരുന്നതല്ലെന്നും പ്രസിഡന്റ് ഒബാമ തുറന്നടിച്ചു.