ബോണിയർ: പാകിസ്ഥാനിൽ നിന്നും, സൈന്യത്തിന്റെ ഭാഗത്തു നിന്നായാലും, തീവ്രവാദികളിൽ നിന്നായാലും ഏതു തരത്തിലുള്ള ആക്രമണമുണ്ടായാലും നേരിടാൻ പൂർണ്ണ സജ്ജമാണെന്ന് സൈന്യം അറിയിച്ചു. ഭാരതം നിയന്ത്രണ രേഖയിൽ കടന്നു നടത്തിയ സർജിക്കൽ സ്ട്രൈക്കിനു ശേഷം അതിർത്തിയിലെ സേനാവിന്യാസവും സുരക്ഷയും സൈന്യം ബലപ്പെടുത്തിയിരുന്നു.
അതിർത്തി സുരക്ഷിതമാക്കുന്നതിനായി പരിശീലനമുൾപ്പെടെയുള്ള കാര്യങ്ങൾ അവസാനഘട്ടത്തിലാണെന്നും അതിർത്തി കടന്നുള്ള ഏതു തരത്തിലുള്ള പ്രകോപനത്തെയും നേരിടാൻ സേന പൂർണ്ണ സജ്ജമാണെന്നും അതിനി പാകിസ്ഥാൻ സൈന്യത്തിന്റെ ഭാഗത്തു നിന്നായാലും, തീവ്രവാദികളുടെ ഭാഗത്തു നിന്നായാലും നേരിടാനുള്ള കരുത്ത് സൈന്യത്തിനുണ്ടെന്നും ശ്രീനഗർ 15 കോർപ്സ് ജനറൽ കമാൻഡിങ് ഓഫീസർ ലഫ്റ്റനന്റ് ജനറൽ സതീഷ് ദുവ വ്യക്തമാക്കി.
സർജിക്കൽ സ്ട്രൈക്കിനു ശേഷം പാകിസ്ഥാന്റെ ഭാഗത്തുനിന്നും നിരന്തരമായ പ്രകോപനങ്ങളാണ് അതിർത്തിയിൽ ഉണ്ടാകുന്നത്. പല തവണ വെടിനിർത്തൽ കരാർ പാകിസ്ഥാൻ ലംഘിച്ചിരുന്നു. അതേസമയം ഇന്ത്യൻ സൈന്യം അതിശക്തമായ പ്രതിരോധമാണ് കൈക്കൊണ്ടു പോരുന്നത്. അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർ, ‘പാകിസ്ഥാനു മനസ്സിലാകുന്ന ഭാഷയിൽ തങ്ങൾ തിരിച്ചടിക്കുമെന്ന്‘ നേരത്തേ വ്യക്തമാക്കിയിരുന്നു.
അതിർത്തി വഴി തീവ്രവാദികൾക്കു നുഴഞ്ഞു കയറാൻ അവസരമൊരുക്കുന്നതിനായാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. സൈനിക പോസ്റ്റുകൾക്കു നേരേ പാക് പട്ടാളം വെടിയുതിർക്കുന്നതിന്റെ മറ പറ്റിയാണ് തീവ്രവാദികൾ ഭാരത്തിലേക്കു നുഴഞ്ഞു കയറുന്നത്. ഇത്തരത്തിൽ നുഴഞ്ഞു കയറുന്നതിനായി ഭീകരർ തക്കം പാർത്ത് കഴിയുന്ന ലോഞ്ചിംഗ് പാഡുകളിൽ ആയിരുന്നു ഭാരതം മിന്നലാക്രമണം അഴിച്ചു വിട്ടത്.
നിയന്ത്രണരേഖയോടു ചേർന്ന് നുഴഞ്ഞു കയറ്റ ശ്രമങ്ങൾ ഉണ്ടാകുന്നതിനു തെളിവാണ് പ്രദേശത്ത് ഏറ്റുമുട്ടലുകളുണ്ടാകുന്നതെന്ന് ദുവ പറഞ്ഞു. ചിലയിടങ്ങളിൽ നുഴഞ്ഞു കയറ്റങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ തന്നെയും സൈന്യം എത്രമാത്രം ജാഗ്രതയിലാണെന്നതിന്റെ തെളിവു കൂടിയാണ് ഈ ഏറ്റുമുട്ടലുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.