ന്യൂഡൽഹി: കാവേരീനദീജലപ്രശ്നത്തിൽ, സെക്കന്റിൽ 2000 ഘനയടി വെള്ളം വീതം കർണ്ണാടകം തമിഴ്നാടിനു നൽകണമെന്ന് സുപ്രീംകോടതി. ഇനിയൊരുത്തരവുണ്ടാകുന്നതു വരെ വെള്ളം വിട്ടു നൽകുന്നത് തുടരണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
അതേസമയം, കാവേരീനദീജല വിഷയത്തിൽ ബുധനാഴ്ചയും സുപ്രീം കോടതിയിൽ വാദം തുടരും. രണ്ടുസംസ്ഥാനങ്ങളും വരൾച്ചാദുരിതമനുഭവിക്കുന്നുണ്ടെന്നും, കൃഷിനാശം നേരിട്ട കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും സുപ്രീം കോടതി നിയമിച്ച മേൽനോട്ടസമിതി ശുപാർശ ചെയ്തിട്ടുണ്ട്. രണ്ടു സംസ്ഥാനങ്ങളും സാഹോദര്യവും സമാധാനവും നിലനിർത്തണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.