മൊസൂൾ: ഐഎസിനെതിരെ അവസാന പോരാട്ടത്തിനൊരുങ്ങി ഇറാഖി സേന. ഐഎസ് ശക്തി കേന്ദ്രമായ മൊസൂൾ ഭീകരരിൽ നിന്ന് തിരിച്ചുപിടിക്കാനുളള പോരാട്ടം സൈന്യം ശക്തമാക്കി. നടപടി തുടങ്ങിയ ആദ്യ ദിവസം തന്നെ ഒൻപത് ഗ്രാമങ്ങൾ നിയന്ത്രണത്തിലാക്കാനായെന്ന് സേന അവകാശപ്പെട്ടു.
ഇറാഖിൽ നിന്ന് ഐഎസിനെ വേരോടെ പിഴുതെറിയുന്നതിന്റെ ഭാഗമായാണ് ഭീകരരുടെ തന്ത്രപ്രധാനകേന്ദ്രമായ മൊസൂളിൽ, സൈന്യം അവസാനപോരാട്ടം നടത്തുന്നത്. അമേരിക്കയുടെ പിന്തുണയോടെയുളള നീക്കത്തിൽ 30,000ത്തോളം സർക്കാർ സൈനികരോടൊപ്പം, കുർദ്ദിഷ് പോരാളികളും , സുന്നി വിഭാഗങ്ങളും പങ്കാളികളാകുന്നുണ്ട്.
സൈനിക നടപടി ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ ഒൻപത് ഗ്രാമങ്ങൾ സേന തിരിച്ചുപിടിച്ചു. സൈന്യത്തിന് വൻ മുന്നേറ്റമുണ്ടാക്കാനായെന്ന് പെന്റഗൺ അവകാശപ്പെട്ടു. ഇറാഖിന് തുടർന്നും എല്ലാവിധ സഹായവും നൽകുമെന്നും എന്നാൽ രാജ്യം ഐഎസ് മുക്തമാകാൻ ഇനിയും സമയമെടുക്കുമെന്നും പെന്റഗൺ വക്താവ് പീറ്റർ കുക്ക് പറഞ്ഞു.
2011ൽ അമേരിക്കൻ സൈന്യം ഇറാഖിൽനിന്നു പിന്മാറിയശേഷമുള്ള ഏറ്റവും വലിയ സൈനിക മുന്നേറ്റമാണിത്. എണ്ണപ്പാടങ്ങളാൽ സമ്പന്നമായ മൊസൂളിൽ 8000ത്തോളം ഭീകരുണ്ടെന്നാണ് വിവരം. രാജ്യത്തെ രണ്ടാമത്തെ വൻ നഗരം 2014ലാണ് ഐഎസ് നിയന്ത്രണത്തിലായത്.