ന്യൂഡൽഹി: സൗമ്യ വധക്കേസിൽ സംസ്ഥാനസർക്കാർ സമർപ്പിച്ച പുനഃപരിശോധനാഹർജ്ജിയിന്മേൽ വാദം പൂർത്തിയായി. സംസ്ഥാനസർക്കാരിന്റേയും, സൗമ്യയുടെ അമ്മയുടേയും വാദങ്ങളാണ് പൂർത്തിയായത്.
ചാർലി തോമസ് സൗമ്യയെ കൊലപ്പെടുത്തിയതിനു തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, വിഷയത്തിൽ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ രൂക്ഷ വിമർശനമുന്നയിച്ചു. സുപ്രീം കോടതിവിധി തെറ്റായിരുന്നു എന്നു പരാമർശിച്ചു കൊണ്ട് കട്ജു പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ് ഒരു ഹർജ്ജിയായി പരിഗണിക്കാനും സുപ്രീം കോടതി തീരുമാനിച്ചു. വിഷയത്തിൽ കട്ജു സുപ്രീം കോടതിയിൽ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. പുനഃപരിശോധനാഹർജ്ജിയുടെ അന്തിമ വിധി നവംബർ പതിനൊന്നിലേയ്ക്കു മാറ്റി. കട്ജുവിന്റെ വിശദീകരണം കൂടി കേട്ട ശേഷമായിരിക്കും ഹർജ്ജിയിന്മേൽ സുപ്രീം കോടതി അന്തിമ വിധി പ്രഖ്യാപിക്കുക.
വധശിക്ഷയ്ക്കെതിരേ ചാർലി തോമസ് സമർപ്പിച്ച ഹർജ്ജി പരിഗണിക്കവേ സംസ്ഥാനസർക്കാർ ഏർപ്പെടുത്തിയ അഭിഭാഷകർ അലംഭാവം കാട്ടിയെന്ന രൂക്ഷവിമർശനം സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും ഉയർന്നിരുന്നു. ലഭ്യമായ തെളിവുകൾ പോലും കോടതിയിൽ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണപരാജയമായിരുന്നു.
വിധി അപ്രതീക്ഷിതമാണെന്നും, തന്റെ മകൾക്കു നീതി ലഭിച്ചില്ലെന്നും സൗമ്യയുടെ അമ്മ സുമതി പ്രതികരിച്ചു.