ബ്രസീലിയ: ജയിലിനുള്ളിൽ തടവുപുള്ളികൾ തമ്മിലുണ്ടായ കലാപത്തിൽ ബ്രസീലിൽ 25 തടവുകാർ കൊല്ലപ്പെട്ടു. വടക്കേ ബ്രസീലിലെ റൊറൈമ സ്റ്റേറ്റിൽ, ബോവ വിസ്റ്റ എന്ന സ്ഥലത്തുള്ള ജയിലിലാണ് സംഭവം.
കൊല്ലപ്പെട്ടവരിൽ ഏഴു പേരെ തലയറുത്തും, ആറു പേരെ തീ വച്ചുമാണ് കൊല ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. തടവുകാർ രണ്ടു ചേരികളായി തിരിഞ്ഞ് തമ്മിൽ ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് വിവരം. കത്തിയും, മരത്തടിയുമുപയോഗിച്ച് പരസ്പരം ആക്രമിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിട്ടുണ്ട്.
ജയിലിൽ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരുന്ന സമയത്താണ് ഏറ്റുമുട്ടലുണ്ടായത്. തടവുകാരുടെ സന്ദർശകരായെത്തിയ നൂറോളം പേർ സംഭവസമയം ജയിലിനുള്ളിലുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തേക്കുറിച്ചു പ്രതികരിക്കാൻ ജയിൽ അധികൃതരോ പൊലീസോ ഇതുവരെ തയ്യാറായിട്ടില്ല.
വെനിസ്വേലയുമായി അതിർത്തി പങ്കിടുന്ന റൊറൈമ, റിയോ ഡെ ജനീറിയോവിൽ നിന്നും 3400 കിലോമീറ്റർ വടക്കുപടിഞ്ഞാറു മാറിയാണ് സ്ഥിതി ചെയ്യുന്നത്.