ലഖ്‌നൗ: വാരാണസിക്കും ചണ്ഡൗലിക്കുമിടയിൽ രാജ്ഘട്ട് പാലത്തിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ചു. അൻപതിലേറെപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മതപരമായ ചടങ്ങുകൾക്കായി ഒത്തുചേർന്നവർക്കാണ് ഇന്ന് ഉച്ചയ്‌ക്കു ശേഷം അപകടമുണ്ടായത്.
ആദ്ധ്യാത്മിക നേതാവായ ജയ് ഗുരുദേവിന്റെ അനുയായികളാണ് അപകടാത്തിൽപ്പെട്ടത്. ഗംഗാതീരത്ത് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകൾക്കായി എത്തിച്ചേർന്നതായിരുന്നു ആയിരക്കണക്കിന് ഭക്തജനങ്ങളെന്ന് പൊലീസ് അറിയിച്ചു.
ഇതുവരെ പത്തൊൻപതോളം പേർ മരിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില അതീവ ഗുരുതരമാണെന്ന് ചണ്ഡൗലി ജില്ലാ മജിസ്ട്രേറ്റ് കുമാർ പ്രശാന്ത് അറിയിച്ചു. പൊലീസിലെയും, ജില്ലാഭരണകൂടത്തിലെയും ഉയർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നുണ്ട്.
അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് രണ്ടു ലക്ഷം വീതവും, ഗുരുതരമായി പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഫോണിൽ സംസാരിച്ചതായും, സ്ഥിതിഗതികൾ വിലയിരുത്തിയതായും, അവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു നൽകുന്നതിനു നിർദ്ദേശിച്ചതായും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.